Saturday, September 27, 2008

സ്മാര്‍ട്ട് ടെക്നോളജി / Smart Technology

കൊച്ചിയില്‍ വിമാനമിറങ്ങിയ ഞങ്ങള്‍ പാസ്പോര്‍ട്ട് കണ്ട്രോള്‍ ലക്ഷ്യമാക്കി നടന്നു, രണ്ട്‌ ക്യൂ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഏകദേശം എണ്‍പതോളം യാത്രക്കാര്‍ ഓരോന്നിലുമുണ്ട്.


വളരെ മെല്ലെ നീങ്ങുന്ന ഞങ്ങളുടെ ക്യൂവിന് കാരണം മറ്റേ ക്യൂവിനെ അപേക്ഷിച്ച് കൂടുതല്‍ ഫാമിലി യാത്രക്കാരുണ്ടയിരുന്നതാണെന്നെനിക്ക് മനസ്സിലായി. ഞങ്ങള്‍ക്ക് പിന്നിലായി നിന്നിരുന്ന ചെറുപ്പക്കാരന്‍ അരിശത്തോടെ പിറുപിറുക്കുന്നുണ്ടായിരുന്നു , കാരണമൊന്നുമല്ല , ഫാമിലിയാത്രക്കാര്‍ പോലീസുകാരന്‍‌റ്റെ യടുത്ത് കൂടുതല്‍ സമയമെടുക്കുന്നതിനാലായിരുന്നു , ഒറ്റ യാത്രക്കാര്‍ക്കായി മറ്റൊരു ക്യൂ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്കിങ്ങനെ കെട്ടിക്കിടക്കേണ്ടിവരില്ലായിരുന്നു എന്നെനിക്കും തോന്നി.

ഒറ്റ യാത്രക്കാര്‍ക്ക് അല്ലെങ്കില്‍ രണ്ട് യാത്രക്കാര്‍ മാത്രമുള്ള ചെറുഫാമിലികള്‍ക്ക് ഒരു ക്യൂ ഉണ്ടെങ്കില്‍ അവര്‍ക്ക് കുറെ സമയം ലാഭിക്കാം , സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ , പത്തില്‍ കുറവുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള പ്രത്യേക കൗണ്ടര്‍ പോലെ.

ഇതു കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ലിഫ്റ്റുകളില്‍ യാത്ര ചെയ്യുന്ന അവസ്ഥയാണ്. ചെറിയ കെട്ടിടങ്ങളില്‍ കാലങ്ങളായുപയോഗിക്കുന്ന കണ്ട്രോള്‍ സിസ്റ്റത്തില്‍ വലിയ വെത്യാസം ഉണ്ടാക്കാനായില്ലെങ്കിലും ഉയരം വളരെ കൂടുതലുള്ള കെട്ടിടങ്ങളില്‍ അതുപയോഗിക്കുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും മറ്റുമായിരുന്നു.



വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോട്ടേഷന്‍‌റ്റെ (ലിഫ്റ്റുകള്‍) ഏറ്റവും നൂതന കണ്ട്രോള്‍ സ്ട്രാറ്റജി (control strategy) ഈ ' ഗ്രൂപ്പാക്കല്‍ ' തത്വമാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് , പേരിട്ടിരിക്കുന്നത് സ്മാര്‍ട്ട് ലിഫ്റ്റ് ടെക്നോളജി (smart lift technology).

സാധാരണ ഒരു ലിഫ്റ്റ് കണ്ട്രോള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം:

ഉയരത്തിലെ ഒരു ഫ്ലോറിലേക്ക് പോകേണ്ട ആള്‍ താഴെവന്ന്‌ സ്വിച്ചില്‍ അമര്‍ത്തി കേബിനില്‍ കയറി മുകളിലേക്ക് പോകുന്നു.ഉയരം കൂടുതലുള്ള ഒരു കെട്ടിടത്തില്‍ , ഏറ്റവും മുകളിലേക്ക് പോകുന്ന ഒരാളുടെ സമയം മറ്റുള്ള താഴെയുള്ള ഫ്ലോറുകളില്‍ ആളുകള്‍ക്കിറങ്ങാനായി നിര്‍ത്തുന്നതിനാല്‍ എത്രയോ മടങ്ങ് കൂടുതല്‍ സമയം കേബിനില്‍ നില്‍ക്കേണ്ടി വരുന്നു.വളരെ തിരക്കുള്ള , ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഇത് ചെറിയ നഷ്ടമൊന്നുമല്ല വരുത്തുന്നത്. ഈ സമയ നഷ്ടം ഒഴിവാക്കാനായിട്ടാണ് ഫ്ലോര്‍ ഗ്രൂപ്പ് ലിഫ്റ്റുകള്‍ ഉണ്ടാക്കിയത്.

അതായത് , എണ്‍പത് നിലയുള്ള ഒരു ബില്‍ഡിങ്ങില്‍ നാല് ലിഫ്റ്റുകളുണ്ടെങ്കില്‍ , ഒന്നുമുതല്‍ ഇരുപത് വരെ ഒരു ലിഫ്റ്റ് , ഇരുപത് മുതല്‍ നാല്‍‌പ്പത് വരെ മറ്റൊന്ന് അങ്ങിനെ ഗ്രൂപ്പുകളാക്കി പ്രവര്‍ത്തിപ്പിക്കുന്നു. പഴയ രീതിയില്‍ നിന്നും സമയ ലാഭത്തിലെത്താന്‍ ഈ മര്‍ഗ്ഗത്തിന് ഒരു പരിധിവരെ പറ്റിയെങ്കിലും , കാര്യമായ ലാഭം വേണമെങ്കില്‍ കൂടുതല്‍ ലിറ്റുകള്‍ വെണമെന്ന സ്ഥിതിവന്നു.

ഇങ്ങനെ ഫിക്സഡ് ആയി ഗ്രൂപ്പുകളാക്കുന്നതിന് പകരം , ട്രാഫിക്കനുസരിച്ച് ഫ്ലോറുകളെ (സ്റ്റോപ്പുകളെ) ഗ്രൂപ്പുകളാക്കാനുള്ള ഒരു ടെക്നോളജിയെപ്പറ്റുള്ള ചിന്തയുടെ വിജയം , വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ടിങ്ങ് മേഖലയിലെ ഏറ്റവും ക്ഷമതയുള്ള ഒരു മാര്‍ഗ്ഗത്തിന്‍‌റ്റെ ജനനത്തിലവസാനിച്ചു - സ്മാര്‍ട്ട് ലിഫ്റ്റ് ടെക്നോളജി.

ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുനോക്കാം:

ആദ്യമായി ബില്‍ഡിങ്ങിന്‍‌റ്റെ പ്രവേശന കവാടത്തിനരികെയുള്ള 'ക്യൂ' മെഷിനില്‍ , ഉള്ളിലേക്ക് വരുന്ന ആള്‍ തനിക്ക് പോകേണ്ടുന്ന ഫ്ലോര്‍ നമ്പര്‍ എന്‍‌റ്റര്‍ ചെയ്യുന്നു , തത്സമയം മുന്നിലുള്ള സ്ക്രീനില്‍ പോകേണ്ട ലിഫ്റ്റ് നമ്പര്‍ തെളിയുന്നു , ഈ നമ്പര്‍ എല്ലായിപ്പോഴും ഫിക്സഡ് ആയിരിക്കില്ല വരുന്ന ആളുകളുടെ എണ്ണം , പോകേണ്ട ഫ്ലോര്‍ നമ്പര്‍ , നിലവിലുള്ള ലിഫ്റ്റുകളുടെ സ്ഥാനം എല്ലാം കണക്കാക്കി യാണ് ഒരു ലിഫ്റ്റ് ഗ്രൂപ്പ് ചെയ്യപ്പെടുന്നത്.

(അതായത് ഇന്ന് നാല്‍‌പ്പതാം നിലയിലേക്കുള്ളത് രണ്ടാമത്തെ ലിഫ്റ്റാണെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അതേ നിലയിലേക്ക് ഒരു പക്ഷെ നാലാമത്തെ ലിഫ്റ്റായിരിക്കും)

മുന്നില്‍ തെളിഞ്ഞ ലിഫ്റ്റ് നമ്പര്‍ ലക്ഷ്യമാക്കി നീങ്ങി , അതില്‍ കയറി യാത്ര ചെയ്യാവുന്നതാണ്. ഒരു പക്ഷെ മറ്റുള്ളവരും തന്‍‌റ്റെ തന്നെ ഫ്ലോറിലേക്കോ അല്ലെങ്കില്‍ സിസ്റ്റം കണക്കാക്കിയ മറ്റു ഫ്ലോറിലേക്കോ ഉള്ളവരായിരിക്കും. എന്തുതന്നെയായാലും ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ ഫ്ലോറുകളില്‍ ഈ നൂതന മര്‍ഗ്ഗം കൊണ്ട് എത്തിച്ചേരുന്നു.

ഒരുദാഹരണം നോക്കുക:

പതിനഞ്ച് പേര്‍ക്ക് കയറാവുന്ന നാല് ലിഫ്റ്റുകള്‍ ഉള്ള അറുപത് നിലയുള്ള ഒരു കെട്ടിടത്തില്‍ എങ്ങിനെ ആളുകള്‍ സഞ്ചരിക്കുന്നു എന്ന് നോക്കാം.വളരെ തിരക്കുള്ള ബില്‍ഡിങ്ങില്‍ ആദ്യം വന്ന ലിഫ്റ്റില്‍ (lift-A )പതിനഞ്ചുപേര്‍ കയറി യാത്രയാവും. പലരും പല നിലേക്കുള്ളതിനാല്‍ കാണിച്ചിരിക്കുന്ന ചാര്‍ട്ട് പോലെ ആ ലിഫ്റ്റ് അതിന്‍‌റ്റെ യാത്ര പൂര്‍ത്തിയാക്കും. പതിനഞ്ച്പേര്‍ യാത്ര ചെയ്യുന്ന ലിഫ്റ്റ് അവസാനത്തെ സ്റ്റോപ്പടക്കം പതിനഞ്ച് സ്ഥലങ്ങളില്‍ നിര്‍ത്തിയായിരിക്കും അതിന്‍‌റ്റെ യാത്ര അവസാനിപ്പിക്കുക.

അടുത്ത ലിഫ്റ്റ് ചാര്‍ട്ടില്‍ കാണിച്ചതുപോലെ യാത്ര ചെയ്യുന്നു , മറ്റുള്ളവയും യാത്ര തുടങ്ങുന്നു. ചാര്‍ട്ട് നോക്കിയാല്‍ മനസ്സിലാക്കാവുന്ന കാര്യം , അമ്പത് യാത്രക്കാരെക്കൊണ്ട്പോകാന്‍ നാല് ലിഫ്റ്റുകളും കൂടി 32 സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടിവരുന്നു.


ഇനി ഇതേ യാത്രക്കാര്‍ സ്മാര്‍ട്ട് ടെക്നോളജി ലിഫ്റ്റുകളില്‍ എങ്ങിനെ യാത്രചെയ്യുന്നു എന്നുനോക്കാം , ചാര്‍ട്ട് നോക്കുക , ഗ്രൂപ്പുകളായി തിരിച്ചതിനാല്‍ വെറും 15 സ്റ്റോപ്പുകള്‍ മാത്രമാണ് ഈ ലിഫ്റ്റുകള്‍ക്കാവശ്യം വരുന്നത് , ഫലമോ യാത്രക്കാരുടെ സമയം ലാഭിക്കാനാവുന്നു , കുറവ് സ്റ്റോപ്പായതിനാല്‍ എനെര്‍ജി ലാഭിക്കാനാവുന്നു , മെയിന്‍‌റ്റനന്‍സ് വളരെ കുറവാകുന്നു , ഇത്തരം ടെക്നോളജി ഉയരം കൂടുതലുള്ള കെട്ടിടങ്ങള്‍ക്കാണനുയോജ്യം എന്ന് മാത്രം.
 

Thursday, September 11, 2008

സീരീസ് ബള്‍ബുകള്‍ - വിശദീകരണം

കരിപ്പാറ സുനില്‍ മാഷുടെ ഒരു ചോദ്യമാണീ പോസ്റ്റിനാധാരം

230V ല്‍ പ്രവര്‍ത്തിക്കുന്ന 40W ന്‍‌റ്റെ ഒരു ബള്‍ബും 15W ന്‍‌റ്റെ രണ്ട് ബള്‍ബുകളും സീരീസായി കണ്‍ക്ട് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ . 15W ബള്‍ബുകള്‍ മാത്രം പ്രകാശിക്കുന്നതിനുള്ള കാരണമെന്തെന്നായിരുന്നു പ്രസ്തുതപോസ്റ്റിലെ ചോദ്യം.


മൂന്നു ബള്‍ബുകളുള്ള ഈ സീരീസ് സര്‍ക്യൂട്ടിനെ അനാലൈസ് ചെയ്താല്‍ ,15W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജ് 96.85 V ഉം , 40W ബള്‍ബിന് ലഭിക്കുന്നത് 36.38 V ആണെന്ന് കാണാം. അതുപോലെത്തന്നെ ,

15W ബള്‍ബിന് ലഭിക്കുന്ന പവറും 2.7W

40W ബള്‍ബിന് ലഭിക്കുന്ന പവറും 0.99W ലഭിക്കുന്നു.

ഈ പരാമീറ്റേഴ്സ് റേറ്റഡ് വോള്‍ട്ടേജും , പവറും സര്‍ക്യൂട്ടിന് ലഭിക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്നതാണ്.

ബള്‍ബിന്‍‌റ്റെ ഫിലമെന്‍‌റ്റുകള്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ചൂടാകുന്ന റെസിറ്റോര്‍സ് ആണല്ലോ. റെസിസ്റ്റര്‍ എന്നത് ചൂട് കൂടുന്നതിനനുസരിച്ച് കൂടുന്ന ഒരു പരാമീറ്ററും. ഒരു ബള്‍ബ് റേറ്റഡ് പവര്‍ ( ഉദാഹരണം:15W ) തരുന്ന സമയം അതിന്‍‌റ്റെ ഫിലമെന്‍‌റ്റ് ഏറ്റവും കൂടിയ ചൂടിലായിരിക്കുമ്പോളായിരിക്കും ലഭിക്കുക.

ഒരു റസിസ്റ്റന്‍സിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ , റസിസ്റ്റന്‍സിനനുപാതമായി അതിനു മുകളില്‍ ഒരു വോള്‍ട്ടേജ് ലഭിക്കുന്നു. കുറഞ്ഞ പവര്‍ തരുന്ന ബള്‍ബിന് കൂടുതല്‍ റെസിസ്റ്റന്‍സ് ആയിരിക്കുമല്ലോ ഉണ്ടാകുക അതുകൊണ്ട് തന്നെ 15W ബള്‍ബിന് 40W ബള്‍ബിനപേക്ഷിച്ച് കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു.

സ്വാഭാവികമായും കുറഞ്ഞ ബള്‍ബ് പ്രകാശിക്കുന്നു ഇതാകട്ടെ ആ റെസിസ്റ്ററിനെ കൂടുതല്‍ ചൂടാക്കുന്നു , കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു കൂടുതല്‍ പ്രകാശിക്കുന്നു.

അതേ സമയം 40W ബള്‍ബിന് വളരെ കുറവ് വോള്‍ട്ടേജ് ലഭിക്കുന്നതിനാല്‍ കത്താനാവുന്നില്ല , ഒപ്പം കുറഞ്ഞ പവര്‍ ബള്‍ബ് ഫിലമെന്‍‌റ്റിന്‍‌റ്റെ റെസിസ്റ്റന്‍സ് കൂടുന്നതിനാല്‍ വീണ്ടും വൈദ്യുത പ്രവാഹം കുറയുകയും കൂടുതല്‍ 40W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജിന് വീണ്ടും കുറവ് വരുന്നു.

ഇങ്ങനെ ലഭിക്കുന്ന വോള്‍ട്ടെജിലുള്ള കുറവാണ് വലിയ വാട്ടിന്‍‌റ്റെ ബള്‍ബ് കത്താതിരിക്കാനും മറ്റുള്ളത് കത്താനും കാരണം.

ഒരു ബള്‍ബ് കത്താന്‍ വേണ്ട മിനിമം വോള്‍ട്ടെജ് എത്ര ശതമാനം വെണമെന്നത് കാണാന്‍ ഈ ലിങ്ക് കാണുക.

ഈ കാരെക്ടെറിസ്റ്റിക്സില്‍ , "ശക്തമായ inrush current" ന്‍‌റ്റെ ഇഫ്ഫെക്ടെന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട്,

ഇത് തെറ്റായ ഒരു ധാരണയാണത് , പറയപ്പെടുന്നതുപോലെ ഓണ്‍ ആക്കുന്നതിന് മുമ്പുള്ള ഒരു ബള്‍ബിന്‍‌റ്റെ റെസിസ്റ്റന്‍സ് അതിന്റെ സ്റ്റെഡിസ്റ്റേറ്റ് റെസിസ്റ്റന്റിന്റെ 15 ഓളം മടങ്ങ് കുറവാണെങ്കിലും കറണ്ട് 15 ഓളം മടങ്ങ് വരെ ഉയരുന്നില്ല ,

ബള്‍ബ് ഫിലമെന്‍‌റ്റ് ഉണ്ടാക്കിയിട്ടുള്ളത് ചുരുളുകളായിട്ടായതിനാല്‍ ഉള്ള inductance സര്‍ക്യൂട്ടില്‍ സീരീസായാണ് കിടക്കുന്നത്. ഒരു ബള്‍ബ് സ്വിച്ചോണാക്കുമ്പോള്‍ ഉണ്ടാകുന്ന 15 ഓളം മടങ്ങ് കറണ്ടിനെ ഇത് ലിമിറ്റ് ചെയ്യുന്നുണ്ട്. വൈദ്യുത പ്രവാഹമുള്ള ഒരു മീഡിയത്തിന്‍‌റ്റെ geometry അതിലൂടെയുള്ള വൈദ്യുതപ്രവാഹത്തെ സ്വാധീനിക്കും അതാണിവിടെ സഹായകരമാകുന്നത്.

ഈ വിഷയത്തിന് മുകളിലെ മൂലകാര്യത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും പ്രസ്തുത പോസ്റ്റില്‍ നിന്നും ചര്‍ച്ച വഴിതിരിഞ്ഞെത്തിയതിനാലാണീ വിശദീകരണം.

പ്രധാനമായും മനസ്സിലാക്കേണ്ടത് , ഫിലമെന്റിലുള്ള പറയപ്പെട്ട inductance കറന്‍‌റ്റ് steady യായാല്‍ പിന്നീട് പ്രസക്തി നഷ്ടപ്പെടും എന്നാണ് , അതായത് , റെസിസ്റ്റന്‍‍സ് കത്തി ചൂടാകുമ്പൊള്‍ ഉണ്ടാകുന്ന rate of change of current ഉള്ളപ്പോള്‍ മാത്രമേ പ്രസക്തിയുള്ളൂ.

നാല് മുതല്‍ പത്ത് മില്ലി സെക്കന്‍റ്റ് സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ഭേദപ്പെട്ട rate of change of current സംഭവിക്കുന്നതിനാല്‍ മാത്രമാണ് വളരെ ചെറിയ inductance ന് പോലും പ്രസക്തിയുണ്ടാക്കുന്നതും.

Wednesday, July 2, 2008

വൈദ്യുതി ചോദ്യോത്തരം -തുടര്‍ച്ച

1. "റഫറന്‍സ് '' എന്ന വസ്തുത കെട്ടിടത്തിന്റേയും സീ ലെവലിന്റേയും കാര്യം പറഞ്ഞ് രസകരമായി വിശദീകരിച്ചുവല്ലോ. ഇതുപോലെ ' ഫേസി'ന്റെ കാര്യത്തിനും ഉദാഹരണം ഉണ്ടോ?


സംഗീതാധ്യാപകന്‍ ഫ്ലൂട്ടില്‍ ഒരു രാഗം(tune) വായിക്കുന്നെന്നു കരുതുക , അയാളോടൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥി ഇതേ രാഗത്തെ പിന്‍‌തുടര്‍ന്നു വായിക്കുന്നു എന്നും കരുതുക.


രണ്ടുപേരും‌ ഒരേ സമയത്ത് രാഗം വായിക്കാന്‍ തുടങ്ങുകയും അതുകൊണ്ടുതന്നെ ഒരേ സമയത്തവസാനിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരേ ഫേസില്‍ ആണെന്നു പറയാം അതായത് രണ്ടുപേരുടെയും വേറിട്ട് കേള്‍ക്കാന്‍ പറ്റില്ല.


മറിച്ച് അധ്യാപകന്‍ വായിച്ചതിനു ശേഷം വിദ്യാര്‍ത്ഥി വായിക്കാന്‍ തുടങ്ങുകയാണെങ്കില്‍ അവര്‍ തമ്മില്‍ ഫേസ് വ്യത്യാസമുണ്ടെന്നു പറയുന്നു.



2.ഡി.സി യുടെ വോള്‍ട്ടേജ് സമയ ഗ്രാഫ് - x അക്ഷത്തിലുള്ള സമയത്തിന് സമാന്തരമായാണല്ലോ വരക്കുന്നത് . അപ്പോള്‍ ഡി.സി വോള്‍ട്ടേജ് കുറഞ്ഞാല്‍ ( ടോര്‍ച്ച് ബാറ്ററിയൊക്കെ ഒരു ചെറിയ ബള്‍ബുമായി കണക്ട് ചെയ്യുമ്പോള്‍ വോള്‍ട്ടേജ് വ്യതിയാനം നാം ദര്‍ശിയ്ക്കാറുണ്ടല്ലോ ) ഈ സമാന്തര രേഖയ്ക്ക് മാറ്റം വരുമോ ?


ഒരു വോള്‍ട്ടേജിന്‍‌റ്റെ സമയ ഗ്രാഫ് വരക്കുന്നത് ഒന്നുകില്‍‌‍ "നോ-ലോഡ്" അല്ലെങ്കില്‍ "ലോഡ്" വോള്‍ട്ടേജിലായിരിക്കും , രണ്ടായാലും സമാന്തര രേഖയിലായിരിക്കും അടയാളപ്പെടുത്തുക.


3."റീറ്റേനിങ് കപ്പാസിറ്റി " എന്തെന്നു വ്യക്തമാക്കാമോ? ( എങ്കില്‍ സീറോ പ്രശ്നം കൂടുതല്‍ വ്യക്തമായേനെ )
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജഡത്വമായുപമിക്കാം ( ഇനെര്‍‌ഷ്യ) ( ഉദാഹരണം ഒരു ഫാന്‍ നമ്മള്‍ ഓണാക്കി , കുറച്ചു കഴിഞ്ഞ് ഓഫാക്കിയാലും കുറച്ചു സമയം അതു തിരിയുമല്ലോ , നമ്മള്‍ വീണ്ടും കുറച്ചു കഴിഞ്ഞ് ഓണ്‍ ആക്കി എന്നിരിക്കട്ടെ (മുഴുവനായി നില്‍ക്കുന്നതിനു മുമ്പെ) , അതായത് വൈദ്യുതി ഇടക്കിടക്ക് ഓണും - ഓഫും അക്കിയാലും നമുക്ക് ഫാന്‍ തുടച്ചയായി തിരിയുന്ന അവസ്ഥ ഉണ്ടാകുന്നു.


4.സിങ്കിള്‍ ഫേസ് എ.സി. ജനറേറ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി ടൂ ഫേസ് , ത്രീ ഫേസ് എന്നിങ്ങനെ ആക്കിമാറ്റാമെന്നു പറഞ്ഞിരുന്നല്ലോ . അതെന്താണെന്നു വിശദീകരിക്കാമോ ?


അങ്ങിനെ അല്ല , ത്രീ ഫേസ് ജനറേറ്ററില്‍ നിന്നും സിംഗിള്‍ ഫേസ് , ടൂ ഫേസ് എന്നിവ ഉണ്ടാക്കാം എന്നാണ്‌. അതായത് , മൂന്ന് സിംഗിള്‍ ഫേസാണ്‌ ഒരു ത്രീ ഫേസ് എന്നു മനസ്സിലാക്കുക.


5.ഞങ്ങളുടെ പഴയ ടെക്‍സ്റ്റ് പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. ( അതായത് 90കളിലെ പുസ്തകം ) "



ലാളിത്യത്തിനുവേണ്ടി ഫീല്‍ഡ് കാന്തത്തിന് ഒരു ജോഡി കാന്തിക ധ്രുവങ്ങളും ആര്‍മേച്ചറിന് ഒരു ചുരുളും മാത്രമേയുള്ളൂ എന്നാണ് ഇവിടെ നാം സങ്കല്പിച്ചിട്ടുള്ളത് .യഥാര്‍ത്ഥത്തില്‍ ജനറേറ്ററിലെ ഫീല്‍ഡ് കാന്തങ്ങള്‍ക്ക് ഏതാനും ഏതാനും ജോഡി കാന്തിക ധ്രുവങ്ങളും ആര്‍മേച്ചറില്‍ അതിനനുസൃതമായ എണ്ണം കോയിലുകളും ഉണ്ടായിരിയ്ക്കും.ഫീല്‍ഡ് കാന്തത്തിന് 4 ജോഡി കാന്തിക ധ്രുവങ്ങള്‍ ഉണ്ടെങ്കില്‍



റോട്ടോറിന്റെ ഒരു ഭ്രമണത്തില്‍ പ്രേരിത വൈദ്യുതി 4 സൈക്കിള്‍ പൂര്‍ത്തിയാക്കണം . ഓരോ സെക്കന്റിലും അത് 10 ഭ്രമണങ്ങള്‍ വീതം നടത്തിയാല്‍ എ.സി യുടെ ആവൃത്തി 4 x 10/ s =40Hz ആയിരിക്കും." - ഇത് ത്രീ ഫേസ് , സിങ്കിള്‍ ഫേസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒന്നുകൂടി വ്യക്തമാക്കാമോ ?


മൂന്ന് കമ്പി ചുരുളുകള്‍ നൂറ്റി ഇരുപത് ഡിഗ്രീയില്‍ സ്ഥാന വ്യത്യസത്തില്‍ കറങ്ങുന്ന കാന്തിക മണ്ടലത്തില്‍ സ്ഥാപിച്ചാല്‍ മൂന്ന് ചുരുളുകളിലും ഉണ്ടാകുന്ന വോള്‍ട്ടേജ് നൂറ്റി ഇരുപത് ഡിഗ്രീ ഫേസ് വ്യത്യാസത്തിലായിരിക്കും.


ഒരു കമ്പി ചുരുള്‍ , ഒരു സെറ്റ് കാന്തിക പോളില്‍ ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ ഒരു പൂര്‍ണ്ണ സൈന്‍ വേവ് ഉണ്ടാകുന്നു. കാന്തിക പോള്‍ സെറ്റുകളുടെ എണ്ണം കൂടുംതോറും ഒരു കറങ്ങലില്‍ ഉണ്ടാകുന്ന പൂര്‍ണ്ണ സൈന്വേവുകളുടെ എണ്ണവും കൂടുന്നു.ഒരു നിശ്ചിത സ്പീഡില്‍ കറങ്ങുന്ന ജനറേറ്ററിന്‍‌റ്റെ പോള്‍ സെറ്റുകളുടെ എണ്ണം കൂട്ടി നിശ്ചിത സമയത്തിലുള്ള സൈന്‍ വേവുകളുടെ എണ്ണവും കൂട്ടാം.


ഒരു സെക്കന്‍‌റ്റില്‍ പൂര്‍ത്തിയാകുന്ന സൈന്‍ വേവുകളുടെ എണ്ണമാണ്‌ ഫ്രീക്വന്‍സി (ആവൃത്തി). സ്പീഡും , പോളുകളുടെ എണ്ണവും , ഫ്രീക്വന്‍സിയും തമ്മിലുള്ള ബന്ധം:


N=120f/P N= speed in RPM ( revoution per minute) f=frequencyp=no of poles


6. അതുപോലെ തന്നെ പഴയ പുസ്തകത്തില്‍ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു " മൂന്നുഫേസുകളിലും ഒരേ വോള്‍ട്ടേജ് നിലനിര്‍ത്തിയാല്‍ ന്യൂട്രലിനു പൂജ്യം പൊട്ടെന്‍ഷ്യല്‍ ആയിരിയ്ക്കും. മൂന്നു ഫേസുകളില്‍ പ്രേരിതമാക്കപ്പെടുന്ന പവറും ഓരോന്നില്‍നിന്നെടുക്കുന്ന പവറും സന്തുലിതമാണെങ്കില്‍ മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളൂ .



ഫേസുകളില്‍ അസന്തുലിതാവസ്ഥ ഉണ്ടാ‍യാല്‍പ്പോലും ന്യൂട്രലിനെ പൂജ്യം പൊട്ടെന്‍ഷ്യലില്‍ നില നിര്‍ത്താന്‍ ഇടക്കിടയ്ക്ക് ന്യൂട്രല്‍ ലൈന്‍ എര്‍ത്ത് ചെയ്യുന്നു. " ഇക്കാര്യം ഒന്നുകൂടി വിശദമാക്കാമോ ? ഇങ്ങനെ ഫേസുകളില്‍ അസന്തുലിതാവസ്ഥ സംഭവിക്കുന്നതെങ്ങനെ ?



ഇങ്ങനെ ഫേസുകളില്‍ വോള്‍ട്ടേജ് കുറയുമ്പോള്‍ വോള്‍ട്ടേജ് സമയ ഗ്രാഫിന് എന്തു സംഭവിക്കും ? മാറ്റം ഉണ്ടാകില്ലേ ?


സംതുലിതമായ ത്രീ ഫേസ് സിസ്റ്റത്തില്‍ ന്യൂട്ട്രലിലൂടെ പോകുന്ന കരണ്ട് പൂജ്യമായിരിക്കും. ഇങ്ങനെ സംതുലിതമാക്കാന്‍ ‍ വേണ്ടത് ഒരോ ഫേസിലും ഒരേ ലോഡേ വരാവൂ. ഏതെങ്കിലും ഒരു ഫേസില്‍ കുറവോ കൂടുതലോ ലോഡ് (മറ്റു ഫേസിനെ അപേക്ഷിച്ച്) വരുമ്പോള്‍ ത്രീ ഫേസിന്‍‌റ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അത്കൊണ്ടുതന്നെ ന്യൂട്ട്രലിലൂടെ കറന്‍‌റ്റ് പ്രവഹിക്കുന്നു. ന്യൂട്രലിനെ പൂജ്യം വോള്‍ട്ടേജ് ആക്കെണ്ടുന്നതിനാല്‍ ഈ കരണ്ടിനെ ഭൂമിയിലേക്കൊഴുക്കിയെ മതിയാവൂ , അതിനാല്‍ ന്യൂട്ട്രലിനെ എര്‍ത്ത് ചെയ്യൂന്നു.


7.സ്റ്റാര്‍ കണക്ഷന്‍ കൊണ്ടുള്ള മെച്ചമെന്ത് ?


സ്റ്റാര്‍ കണക്ഷനില്‍ ,മുഖ്യമായി , മൂന്ന് സിംഗിള്‍ ഫേസ് എടുക്കാം.


8.ഞങ്ങള്‍ക്കിപ്പോള്‍ " പടവുകള്‍ " എന്നൊരു സഹായി കൂടി നല്‍കുന്നുണ്ട് . ക്ലസ്റ്ററില്‍ മുന്‍ പറഞ്ഞതിനൊക്കെ ആസ്പദമായ ചര്‍ച്ച നടക്കുവാന്‍ ഒരു കാരണവും അതാണ് അതില്‍ പറഞ്ഞിരിക്കുന്ന ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു. പലരും അതിനു നല്‍കിയ ഉത്തരം ശരിയല്ലെന്നു പറയുന്നു .അതിനെക്കുറിച്ചും ഒന്നു വിലയിരുത്താമോ ? (a) സിങ്കിള്‍ ഫേസ് , ത്രീ ഫേസ് ജനറേറ്റര്‍ എന്നിവ സാധാരണയാണ് . എന്നാല്‍ 2 ഫേസ് ജനറേറ്റര്‍ കാണാറില്ല . എന്തായിരിയ്ക്കും ഇതിന്റെ കാരണം ?



ഉത്തരം : 2 ഫേസ് ജനറേറ്ററുകളില്‍ രണ്ടു കമ്പിച്ചുരുളുകളായിരിയ്ക്കണം ഉണ്ടാകേണ്ടത് . രണ്ടു കമ്പിച്ചുരുളുകളും ഒരേ ദിശയിലാണെങ്കില്‍ പ്രേരിത വൈദ്യുതി ഒരു ചുരുളില്‍ ഉണ്ടാകുന്നതിന്റെ ഇരട്ടിയായിരിക്കും.



രണ്ടു ചുറ്റുകളും എതിര്‍ ദിശയിലാണെങ്കില്‍ പ്രേരിത വൈദ്യുതി പരസ്പരം എതിര്‍ദിശയിലായിരിക്കുന്നതിനാല്‍ പൂജ്യമായിരിക്കും .ഫലത്തില്‍ 2 ഫേസ് ജനറേറ്റര്‍ എന്നത് ഇരട്ടി ചുറ്റുകളോടുകൂടിയ ഒരു സിങ്കിള്‍ ഫേസ് ജനറേറ്ററിന്റെ ഫലമായിരിക്കും ചെയ്യുക .



( ഇവിടെ യാണ് ഏറെ ചര്‍ച്ച നടന്നത് ) ചുരുളിന്റെ എതിര്‍ ദിശ , ഒരേ ദിശ എന്നിവ വ്യക്തമായില്ല്യ. സാധാരണയായി ഇവ ഒരേ ദിശയില്‍ തന്നെ യല്ലേ ചലിക്കുക ? പിന്നെ , എന്തുകൊണ്ട് അങ്ങനെ പറയുന്നു ?
ജനറേറ്ററുകളുടെ ഒരു ചേറിയ രേഖാചിത്രം കൊടുത്തിട്ടുണ്ട്.



സിംഗിള്‍ ഫേസില്‍ ഒരു ന്യൂട്ട്രലും ഒരു ഫേസും ഉള്ളപ്പോള്‍ , റ്റൂ ഫേസില്‍ ഒരു ന്യൂട്ട്രലും , തൊണ്ണൂറ് ഡിഗ്രി ഫേസ് വ്യത്യാസമുള്ള മറ്റൊരു ഫേസും , ത്രീ ഫേസില്‍ നൂറ്റി ഇരുപതു ഡിഗ്രീ ഫേസ് വ്യത്യാസമുള്ള മൂന്ന് ഫേസുകളും ലഭിക്കുന്നു.


ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി പലഫേസിലുള്ള വൈദ്യുതിയും ഉപയോഗിക്കുന്നുണ്ടെങ്കിലും , പ്രധാനമായും ത്രീ ഫേസ് തന്നെയാണുപയോഗിക്കുന്നത്. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്‌. ഉദാഹരണത്തിന്‌ , മെര്‍ക്കുറി ആര്‍ക് റെക്റ്റിഫയറുകള്‍ ആറ് ഫേസിലും , പന്ത്രണ്ട് ഫേസിലും ; റോട്ടറി കണ്‍‌വേര്‍ട്ടറുകള്‍ ആറ് ഫേസിലുമാണ്‌ സാധാരണയായി പ്രവര്‍ത്തിക്കുന്നത്.


ഫേസുകളുടെ എണ്ണത്തില്‍ , ഏറ്റവും പ്രവര്‍ത്തന ക്ഷമത കൂടുതല്‍ , ഒരു പ്രത്യേക അളവ് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്‌ വേണ്ടുന്ന വസ്തുക്കളുടെ കുറഞ്ഞ അളവ്‌ , കുറഞ്ഞ ഉത്പാദനച്ചിലവ് എന്നീ ഗുണങ്ങളാണ്‌ ത്രീ ഫേസിനെ കൂടുതല്‍ സമ്മതിയുള്ളതാക്കുന്നത്.

ഇലക്റ്റ്രിക് ഫ്യൂസ് സം‌ശയങ്ങളും‌ ഉത്തരങ്ങളും

വൈദ്യുത ഉപകരണങ്ങളെ സം‌രക്ഷിക്കാന്‍ വേണ്ടിയാണ്‌ ഫ്യൂസ് ഉപയോഗിക്കുന്നത്.ഉപകരണം എടുക്കുന്ന കറന്‍‌റ്റ് അടിസ്ഥാനമാക്കി ഫ്യൂസ് തിരഞ്ഞെടുക്കുന്നു.

എന്തെങ്കിലും കാരണവശാല്‍ , അമിത കറന്‍‌റ്റ് കടന്നുപോകുമ്പോള്‍ ഉപകരണം നശിക്കാതിരിക്കതിരിക്കാന്‍ , ഫ്യൂസ് സ്വയം‌ ഉരുകി വൈദ്യുത ശാഖ മുറിക്കപ്പെടുകയും അമിത കറന്‍‌റ്റ് ഉപകരണത്തിലേക്കൊഴുകാതെ അതിനെ സം‌രക്ഷിക്കുകയും ചെയ്യുന്നു.

(ഈ പോസ്റ്റില്‍ കരിപ്പാറ സുനില്‍ എഴുതിയ ചോദ്യങ്ങള്‍‌ക്കുള്ള ഉത്തരങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.)

1.ഒരു ഗൃഹവൈദ്യുതീകരണ സര്‍ക്യൂട്ടില്‍ വാട്ട് ഔവര്‍ മീറ്ററിനു മുന്നിലായി പോള്‍ ഫ്യൂസ് എന്ന ഒരു ഫ്യുസിന്‍‌റ്റെ ഉപയോഗമെന്ത്?

ഉത്തരം : പോള്‍ ഫ്യൂസ് എന്നതു പോളിലുള്ള (പോസ്റ്റ്) ഫ്യൂസ് ആണുദ്ദേശിച്ചതെങ്കില്‍ സാങ്കേതികമായി , പോസ്റ്റില്‍ നിന്നും ഉപഭോക്താവിന്‍‌റ്റെ സ്ഥലത്തേക്കുള്ള സര്‍‌വീസ് വയറിനെ (കേബിള്‍) സം‌രക്ഷിക്കുന്ന ചുമതല ഈ ഫ്യൂസില്‍ നിക്ഷിപ്തമാണ്‌.

2.വാട്ട് ഔവര്‍ മീറ്ററിനും മെയിന്‍ സ്വിച്ചിനും ഇടയിലായി മെയിന്‍ ഫ്യൂസ് എന്നൊരു ഫ്യൂസ് ഉണ്ടല്ലോ ? ഇതിന്റെ ഉപയോഗമെന്ത് ? പോള്‍ ഫ്യൂസ് ഉള്ളപ്പോള്‍ മെയിന്‍ ഫ്യൂസ് വേണോ ?

ഉത്തരം : വാട്ട് അവര്‍‌ മീറ്ററിനും‌ മെയിന്‍‌ സ്വിച്ചിനും ഇടയിലല്ല മൈന്‍ ഫ്യൂസ് മറിച്ച് , പോസ്റ്റില്‍ നിന്നും വരുന്ന സര്‍‌വീസ് വയര്‍ ആദ്യം ബന്ധിക്കുന്ന ഫ്യൂസ് ആണ്‌ മെയിന്‍‌ ഫ്യൂസ് ഇത് ഉപഭോക്താവിന്‍‌റ്റെ മൊത്തം ഉപകരണത്തോടൊപ്പം വാട്ട് അവര്‍ മീറ്ററിന്‍‌റ്റെ സം‌രക്ഷണം കൂടി ഏറ്റെടുത്തിരിക്കുന്നു. സാങ്കേതികമായി മീറ്ററിനെ സം‌രക്ഷിക്കുന്നതിനോടൊപ്പം തന്നെ , വൈദ്യുതി തരുന്ന കമ്പനിയും ( കെ.എസ്.ഇ.ബി ) , ഉപഭോക്താവും‌ തമ്മിലുള്ള പരിധിയും ഇവിടെതന്നെയകുന്നു.

3.മെയിന്‍ സ്വിച്ച് കഴിഞ്ഞ് മെയിന്‍ ഫ്യൂസ് ബോര്‍ഡില്‍ ശാഖാ ഫ്യൂസുകള്‍ ഉണ്ടല്ലോ . അവയുടെ എണ്ണം നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? സാധാരണയായി വീടുകളില്‍ ശാഖാ ഫ്യൂസുകള്‍ പോകാറില്ലല്ലോ ? അത് എന്തുകൊണ്ട് ? അതിലെ ഫ്യൂസ് വയറിന് ആ ശാഖാ സര്‍ക്യൂട്ടിലെ പവറുമായി ( ലോഡുമായി ) ബന്ധമുണ്ടോ ?

ഉത്തരം: ശാഖാ ഫ്യൂസുകളുടെ എണ്ണം നിശ്ചയിക്കുന്നത് വീടിന്‍‌ടെ വലിപ്പവും‌ , വെത്യസ്ത തരത്തിലുള്ള ശാഖകളും ( ലൈറ്റും+ആറ് ആമ്പിയറിന്‍‌റ്റെ പവര്‍ പോയിന്‍‌റ്റും , പതിനാറ് ആമ്പിയറിന്‍‌റ്റെ പവര്‍ പോയിന്‍‌റ്റ് ,മോട്ടോര്‍ എന്നിങ്ങനെ ) ആധാരമാക്കിയാണ്‌ , ഫ്യൂസ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് അതുപയോഗിക്കാന്‍ പോകുന്ന ശാഖ എടുക്കുന്ന മൊത്തം കറന്‍‌റ്റിന്‍‌റ്റെ (പവര്‍ / ലോഡ് - അളവാണ്‌ ( ആമ്പിയര്‍). അതുകൊണ്ടു തന്നെ ഏതെങ്കിലും‌ ശാഖയില്‍‌ നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ കറന്‍‌റ്റെടുത്താല്‍ ആദ്യം പോകുന്നത് ആ ശാഖയിലുള്ള ഫ്യൂസായിരിക്കും.

4.പോള്‍ ഫ്യൂസ് കെട്ടുവാന്‍ ഉപയോഗിക്കുന്ന വയറിന് വീട്ടില്‍ ആകെ ഉപയോഗിക്കുന്ന പവറുമായി ബന്ധമുണ്ടോ? ബന്ധമുണ്ട് , ഉപഭോക്താവിന്‍‌റ്റെ മൊത്തത്തിലുള്ള ലോഡിനെ ആസ്പദമാക്കിയാണ്‌ പോള്‍ ഫ്യൂസിന്‍‌റ്റെ ആമ്പിയര്‍ കപ്പാസിറ്റി നിര്‍ണ്ണയിക്കുന്നത്.

വൈദ്യുതി-ചോദ്യോത്തരങ്ങള്‍

(അദ്ധ്യാപക ദിനാശംസകള്‍ എന്ന പോസ്റ്റിന്റെ കമന്റായി ശ്രീ.കരിപ്പാറ സുനില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് താഴെ.പറഞ്ഞിരിക്കുന്ന ഉത്തരങ്ങള്‍ ഹൈസ്കൂള്‍ അദ്ധ്യാപകരും കുട്ടികളുമായി എന്തുമാത്രം സം‌വദിക്കുമെന്ന് അറിയില്ല.)

1.എ.സി. ലൈനില്‍ ഫ്രീക്വന്‍സി അളക്കുവാനുള്ള ഉപകരണമുണ്ടോ ? ഉണ്ടെങ്കില്‍ അതിന്റെ പേരെന്ത് ?

ഉത്തരം : ഫ്രീക്വന്‍സി അളക്കാനുള്ള ഉപകരണത്തിന്‍‌റ്റെ പേര്‌ ഫ്രീക്വന്‍സി മീറ്റര്‍ 2.നമ്മുടെ ഫ്രീക്വന്‍സി 50 ഹെര്‍ട്സ് ആണല്ലോ .

അതിന് അല്‍‌പ്പം പോലും ഒരിക്കലും വ്യത്യാസം വരുന്നില്ലേ?

ഉത്തരം : വരാം എന്നാല്‍ ഒരു ശതമാനം മാത്രമേ പാടുള്ളു ( അനുവദനീയമായുള്ളു).

3.ഫേസ് എന്ന വസ്തുത കുട്ടികള്‍ക്ക് മനസ്സിലാക്കിക്കോടുക്കുവാന്‍ എന്തെങ്കിലും സൂത്രവിദ്യയുണ്ടോ ?

ഉത്തരം:ഫേസ്(സ്ഥിതി) എന്നാല്‍ സമയത്തിനനുസരിച്ച് വ്യത്യാസപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു തരംഗത്തിന് വ്യത്യാസം വരുന്ന ഒരു സമയ ദൈര്‍ഘ്യമാണ്(ലിങ്കിലെ ചിത്രം നോക്കുക).

രണ്ട് തരംഗങ്ങള്‍ ഈ സമയത്തിനിടെ ഒരേ ആകൃതിയിലാണ് വ്യത്യാസം വന്നതെങ്കില്‍ അവ ഒരേ ഫേസില്‍ ആണെന്ന് പറയാം.രണ്ട് തരംഗങ്ങള്‍ പൂജ്യം എന്ന വില കടന്ന് പോകുന്നതിനെടുക്കുന്ന സമയ വ്യത്യാസത്തേയാണ് ഫേസ് ഡിഫറന്‍സ് (phase diference) എന്ന് പറയുന്നത്.

4.ത്രീ ഫേസില്‍ മൂന്നുഫേസുകളും സംഗമിക്കുന്നിടത്ത് വോള്‍ട്ടേജ് സീറോ ആണല്ലോ. ( സ്റ്റാര്‍ കണക്ഷന്‍ ) അങ്ങനെയെങ്കില്‍ ഒരു ലൈനിലെ വോള്‍ട്ടേജില്‍ കുറവു വരുമ്പോള്‍ സീറോയ്ക്ക് മാറ്റം വരാത്തതെന്തുകൊണ്ട് ?

ഉത്തരം:മൂന്ന് ഫേസുകളും സംഗമിക്കുന്ന ഭാഗം‌ "റഫറന്‍സ്" ആയതിനാലാണ്‌ വ്യത്യാസം വരാത്തത്. അതായത് ഓരോ ഫേസിലേയും വോള്‍ട്ടേജ് അളക്കുന്നത് ഈ സംഗമം അടിസ്ഥാനപ്പെടുത്തിയാണ്‌ , അടിസ്ഥാനത്തിനൊരിക്കലും മാറ്റം വരില്ലല്ലോ.

വിശദമാക്കാം: കുറെ നിലകളുള്ള ഒരു കെട്ടിടത്തിന്‍‌റ്റെ ഉയരം അളക്കുന്നതു ഭൂമിയുടെ പ്രതലവുമായി തൊട്ടുകിടക്കുന്ന നിലയെ "ഗ്രൗണ്ട്" അല്ലെങ്കില്‍ പൂജ്യ അടിസ്ഥാനപ്പെടുത്തിയാണല്ലോ , അതിനൊരിക്കലും മാറ്റം‌ വരുന്നില്ല. മറ്റൊരു തരത്തില്‍‌ പറഞ്ഞാല്‍ , നമ്മള്‍ "സീ ലെവെല്‍" പറയുന്നതു പോലെ.

5. ac,dc എന്നിവ തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുന്നത് വോള്‍ട്ടേജ് സമയ ഗ്രാഫ് മുഖേനെ യാണല്ലോ .ഡി.സി യുടെ വോള്‍ട്ടേജ് സീറോയില്‍ നിന്ന് തുടങ്ങാത്തതെന്തുകൊണ്ട് ?

ഉത്തരം : ഒരു പ്രത്യേക ഡി.സി വോള്‍ട്ടേജിന്‌ പൂജ്യം‌ സമയമായാലും‌ അനന്ത(infinity) സമയമയാലും ഒരളവേ ഉള്ളു.

6.ac യുടെ ഗ്രാഫില്‍ ഒരു ഹാഫ് സൈക്കിള്‍ നെഗറ്റീവ് ആയാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത് .അതിനു കാരണമെന്ത് ? എതിര്‍ ദിശ എന്നതുമാത്രമാണോ കാരണം? ഇത് മനസ്സിലാക്കണമെങ്കില്‍ ജനറേറ്ററിന്‍‌റ്റെ പ്രവര്‍ത്തനം മനസ്സിലാക്കണം , രണ്ടു നേര്‍ വിപരീത ദിശയിലുള്ള കാന്തിക മാധ്യമത്തിലൂടെ ഒരു ചാലകം കടന്നുപോകുമ്പോളാണല്ലോ വൈദ്യുദി ഉണ്ടാകുന്നത്.

ഈ ചാലകം ഒരു കാന്തിക മാധ്യമത്തിലൂടെ കടന്നു പോകുമ്പോള്‍ ചാലകത്തില്‍‌ ഉണ്ടാക്കപ്പെടുന്ന കറന്റ് ഒരു പ്രതേക ദിശയിലേക്കൊഴുകാന്‍ വേണ്ട വോള്‍റ്റേജുണ്ടാകുന്നു. ഇതേ ചാലകം പിന്നീട് കടന്നുപോകുന്നത് നേര്‍ വിപരീത ദിശയിലുള്ള കാന്തിക മാധ്യമത്തിലൂടയാണ്‌ അപോഴാകട്ടെ മുമ്പുണ്ടായ കറന്റിണ്ടെ നേര്‍ വിപരീത ദിശയിലൊഴുകാന്‍ വേണ്ട വൊല്‍റ്റേജാണു ഉണ്ടാകുന്നത്. ഇതിനെ ഒരു ഗ്രാഫില്‍ രേഖപ്പെടുത്തുമ്പോള്‍ ‍രണ്ടു ദിശയിലും കാണിക്കാന്‍ വേന്റി പൂജ്യത്തിനു മുകളിലും തഴെയും കാണിക്കുന്നു.

7. ac യുടെ ഗ്രാഫില്‍ പല പ്രാവശ്യം സീറോയില്‍ക്കൂടി കടന്നുപോകുന്നില്ലേ .അപ്പോഴൊക്കെ വോള്‍ട്ടേജ് സീറോ അല്ലേ ? അത് നമുക്ക് അനുഭവപ്പെടാത്തതെന്തുകൊണ്ട് ?

ഉത്തരം: "റീറ്റേനിങ്ങ് കപ്പാസിറ്റി" ഉള്ളതിനാല്‍ ആണ്‌ അനുഭവപ്പെടാത്തത്. 8.ത്രീഫേസ് മോട്ടോറില്‍ ന്യൂട്രല്‍ ലൈന്‍ ആവശ്യമില്ലാത്തതെതുകൊണ്ട് ? ഉത്തരം: ത്രീ ഫേസ് മോട്ടോര്‍ ഒരു "ബാലന്‍സ്ഡ്" ലോഡ് ആയതിനാലാണ്‌ ന്യൂട്ട്രല്‍ ആവശ്യമില്ലാത്തത്‌.

9.സിങ്കിള്‍ ഫേസ് , ത്രീ ഫേസ് എന്നിങ്ങനെ മാത്രമേ ജനറേറ്റര്‍ ഉള്ളൂ. ടൂഫേസ് , ഫൈവ് ഫേസ് .. എന്നിങ്ങനെ ജനറേറ്റര്‍ ഇല്ല . എന്തുകൊണ്ട് ?

ഉത്തരം: യഥാര്‍ത്ഥത്തില്‍ ത്രീ ഫേസ് ജനറേറ്റര്‍ മാത്രമേയുള്ളൂ , ചില ചെറിയ മാറ്റം കണക്ഷനില്‍ വരുത്തി അതു സിംഗള്‍ ഫേസ് ആയി ഉപയോഗിക്കുന്നു എന്നു മാത്രം‌.തു പോലെതന്നെ ചില മാറ്റം വരുത്തിയാല്‍ (കണക്ഷനില്‍‌ ) റ്റൂ ഫേസ് ആയും ഉപയോഗിക്കാം. ഫൈവ് ഫെസിന്റെ ഉപയോഗമില്ലാത്തതിനാല്‍ ഉണ്ടാക്കുന്നില്ല.

10.ചില ആളുകളുടെ ശരീരത്തില്‍ക്കുടി വൈദ്യതി കടന്നുപോയാലും കുഴപ്പമില്ലാത്തതെന്തുകൊണ്ട് ? ഇടക്കിടെ പത്രറിപ്പോര്‍ട്ടുകള്‍ കാണാറുണ്ടല്ലോ

ഉത്തരം:അതു തികച്ചും ആ വ്യക്തികളുടെ ശരീരപ്രകൃതികൊണ്ടു മാത്രമാണ്‌.

11.വോള്‍ട്ടേജ് സമയ ഗ്രാഫിന്റെ ഉപയോഗമെന്ത് ? ആ ഗ്രാഫില്‍ ആര്‍മേച്ചറിന്റെ ഒരു അറ്റം മാത്രം പരിഗണിക്കുന്നതെന്തുകൊണ്ട് ? യഥാര്‍ത്ഥത്തില്‍ രണ്ടറ്റം ഉണ്ടല്ലോ ?

ഉത്തരം: മറ്റേ അറ്റം‌ ആദ്യം പറഞ്ഞ "റഫറന്‍സ്" ആയിട്ടെടുക്കുന്നതിനാല്‍.

12. സ്റ്റാര്‍ കണക്ഷനില്‍ ന്യൂറ്റ്ട്രല്‍ പോയിന്റിനുമുമ്പില്‍ മൂന്നു ചുരുളുക്കള്‍ കാണുന്നുണ്ടല്ലോ . അത് എന്തിന്‍?

ഉത്തരം : മൂന്ന് ഫേസ് വൈന്‍ഡിങ്ങിനെയാണ്‌ കാണിച്ചിരിക്കുന്നത്‌.

13.രണ്ടു ഫേസുകള്‍ മാത്രം ഉപയോഗിച്ച് പ്ര വര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇല്ലാത്തതെന്തുകൊണ്ട് ?

ഉത്തരം: പലകാരണങ്ങളുണ്ട് , വൈദ്യുതി ഉണ്ടാക്കുന്നത് ത്രീ ഫേസാണ്‌. പ്രധാനമായും വേണ്ട ഒന്നാണ്‌ കണക്റ്റ് ചെയ്യുന്ന ലോഡ് ബാലന്‍സ് ആക്കുക എന്നത് സിംഗിള്‍ ഫേസിലും , ത്രീ ഫേസിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇതു എളുപ്പത്തില്‍ സാധ്യമാക്കുന്നു. റ്റൂ ഫേസ് ഉപകരണങ്ങളുടെ എഫിഷ്യന്‍സി കുറവാണ്‌ , ഇതേ ഉപകരണം ത്രീ ഫേസില്‍ ഉണ്ടാക്കുകയാണെങ്കില്‍ ന്യൂട്ട്രല്‍ ആവശ്യമില്ല , ഇനിയും കുറെ കാരണങ്ങളുണ്ട് പ്രധാനപ്പെട്ടതിതൊക്കെയാണ്‌

14.100Hz ല്‍ വൈദ്യുതി ഉല്പാദിപ്പിക്കാത്തതെന്തുകൊണ്ട് ?

ഉത്തരം : ഇന്ന് ലോകത്ത് ഏറ്റവും ഓപ്റ്റിമം ആയി വൈദ്യുതി പ്രസരണം ചെയ്യാനും , ഉപയോഗിക്കാനും നല്ല ഫ്രീക്വന്‍സി 47Hz മുതല്‍ 67Hz ആണ്‌ , അതില്‍ കൂടിയാല്‍ ഹൈ ഫ്രീക്വന്‍സിയുടെ എല്ലാ പ്രശനങ്ങളും‌ ഉണ്ടാകും , കുറഞ്ഞാല്‍ ഡി.സി വൊള്‍ട്ടേജിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാകും.

15.വലിയ ജനറേറ്ററുകളില്‍ റോട്ടോറായി ഫീല്‍ഡ് കാന്തമാണല്ലോ ഉപയോയിക്കുന്നത് ? അപ്പോള്‍ ഈ ഫീല്‍ഡ് കാന്തമല്ലേ ഒരു സെക്കന്‍ഡില്‍ 50 പ്രാവശ്യം തിരിയുന്നത് ? അത് ഉറപ്പുവരുത്തുന്നതെങ്ങനെ ? ഫീക്വന്‍‌സി കുറഞ്ഞാല്‍ വൈദ്യുത ലൈനില്‍ എങ്ങനെ അറിയാം ?

പവര്‍സ്റ്റേഷനുകളില്‍ ജനറെറ്ററുകളുടെ ഔട്ട്പുട്ട് തുടര്‍ച്ചയായി നിരീക്ഷിക്കുകയും സാധാരണയില്‍ നിന്നുള്ള വ്യത്യാസം വോള്‍ട്ടേജിലോ ഫ്രീക്വെന്‍സിയിലോ ഉണ്ടായാല്‍ ഓട്ടോമാറ്റിക് ആയി ജെനറേറ്ററിന്റെ വേഗത നിയന്ത്രിച്ച് ഈ വ്യത്യാസം ഇല്ലാതാക്കാനുള്ള സം‌വിധാനങ്ങളും ഉണ്ട്.

ഇത്തരത്തിലുള്ള സം‌വിധാനത്തെ ഫീഡ്ബാക്ക് കണ്ട്രോള്‍ സിസ്റ്റം എന്നാണ് പറയുന്നത്.

16.ത്രീ ഫേസ് ഗ്രാഫ് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കുവാനുള്ള സൂത്ര വിദ്യയുണ്ടോ ? ഒരു ത്രീഫേസ് ജെനറേറ്ററിലെ ആര്‍മേച്ചറില്‍ 120 ഡിഗ്രി വ്യത്യാസത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് തരം വൈന്‍‌‍ഡിങ്ങുകള്‍ ആണുള്ളത്.അതിനാല്‍ ഇവയില്‍ ഉത്പാദിപ്പിക്കുന്ന വോള്‍ട്ടേജും 120 ഡിഗ്രി ഫേസ് ഡിഫറന്‍സ് ഉള്ളതായിരിക്കും.

സ്വിച്ച് - ഒരു സാങ്കേതിക പോസ്റ്റ്

ഇലക്ട്രിക്‌ സ്വിച്ചിന്റെ ആവശ്യമെന്ത്‌?

അതെവിടെ സ്ഥാപിക്കണം?

ചോദ്യമൊരു തമാശയായി തോന്നാമെങ്കിലും , വീടുകളിലും മറ്റും വയറിങ്ങ്‌ ചെയ്യുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക് പോലുമറിയില്ല എന്നതാണ് വാസ്തവം.

വെദ്യുത സ്രോതസ്സില്‍ നിന്നും ബള്‍ബിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വൈദ്യുത കമ്പികള്‍ ( വയറുകള്‍) രണ്ടെണ്ണമുണ്ടെന്നറിയാമല്ലോ , ഫേസും , നൂട്രലും .

ഒരുപകരണം ( ലൈറ്റ്‌ , ഫാന്‍ റ്റി.വിതുടങ്ങിയവ) പ്രവര്‍ത്തിക്കണമെങ്കില്‍ ഉപകരണത്തിലൂടെ വൈദ്യുതിപ്രവാഹമുണ്ടായേ തീരൂ. വൈദ്യുതി പ്രവാഹം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്വിച്ച്‌.

ഇനി ഈ ഉപകരണം കേടായെന്നിരിക്കട്ടെ , അതഴിച്ചെടുക്കണമെങ്കില്‍ നമ്മള്‍ ആദ്യം , വൈദ്യുതി പ്രവാഹം സ്വിച്ചുപയോഗിച്ച്‌ നിര്‍ത്തിയതിനു ശേഷം ഉപകരണം നീക്കം ചെയ്യും , പിന്നീട് പുതിയ ഉപകരണം സ്ഥാപിക്കും അല്ലെങ്കില്‍ ശരിയാക്കിയ പഴയതുതന്നെ സ്ഥാപിക്കും.

സ്വിച്ച്‌ , നൂട്രല്‍ ചാലകത്തില്‍ ( വയറില്‍) സ്ഥാപിച്ചാല്‍ എന്തു പറ്റുമെന്നുനോക്കാം , ചിത്രം ഒന്ന്‌ കണുക:
സ്വിച്ച്‌ "ഓഫ്‌" ആണെങ്കില്‍ പോലും ഉപകരണത്തില്‍ വൈദ്യുത മര്‍ദ്ദം ഊണ്ടായിരിക്കുകയും , ചാലകത്തില്‍ തൊട്ടാല്‍ ഷോക്കേല്‍ക്കുകയും ചെയ്യും.

സ്വിച്ച്‌ ഫേസ്‌ ലൈനിലാണ്‌ സ്ഥാപിച്ചതെങ്കില്‍ , ഓഫാക്കിയാല്‍ ഉപകരണത്തില്‍ , ഉപകരണം അഴിച്ചെടുക്കുന്നതിനിടെ , ചാലകത്തില്‍ തൊട്ടാലും ഷോക്ക്‌ ഏല്‍ക്കില്ല.
അതായത്‌ , സ്വിച്ചെപ്പോഴും സ്ഥാപിക്കേണ്ടത്‌ , ഫേസ്‌ ചാലകത്തില്‍ മാത്രമാകുന്നു.

Friday, June 20, 2008

ഫസ്സിലോജിക് ഒരാമുഖം fuzzy logic

വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ പ്രധാനമായി രണ്ടായി തരം തിരിക്കാം , നിശ്ചിതമായ ഒരു പ്രവൃത്തി ചെയ്യുന്നതെന്നും ഒന്നില്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യുന്നവയെന്നും.ഒറ്റ പ്രവൃത്തിമാത്രം ചെയ്യുന്ന ഉപകരണങ്ങളിലൂടെ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോള്‍ അതിന്‍റ്റെ പ്രവൃത്തി തത്വമനുസരിച്ച്‌ വൈദ്യുതോര്‍ജ്ജത്തെ മറ്റൊരൂര്‍ജ്ജമാക്കി മാറ്റപ്പെടുന്നു.ഒരു സ്വിച്ചുകൊണ്ട്‌ ഉപകരണത്തിലേക്കുള്ള വൈദ്യുത പ്രവാഹത്തെ ആവശ്യമുള്ള സമയത്ത്‌ നിയന്ത്രിച്ചുകൊണ്ട്‌ ഈ ഉപകരണത്തിന്‍റ്റെ പ്രവൃത്തിയെ നിയന്ത്രിക്കുന്നു ഉദാഹരണം മോട്ടോറുകള്‍, ഫാനുകള്‍ , റ്റി.വി , ഡി.വി.ഡി പ്ളേയര്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.

പരസ്പരം ബന്ധമുള്ള വ്യത്യസ്ത പ്രവൃത്തികളെ പല ഭാഗങ്ങളാക്കിയുണ്ടാക്കുന്ന ഉപകരണങ്ങളാണ്‌ അടുത്ത തരം. ഒന്നില്‍കൂടുതല്‍ പ്രവൃത്തികളെ ഒരുമിച്ചൊരു ഉപകരണത്തില്‍ ഉള്‍ക്കൊള്ളിച്ചുണ്ടാകുമ്പോള്‍ ഓരോ വ്യത്യസ്ത പ്രവൃത്തിക്കും ഓരോ സ്വിച്ചുകള്‍ ഘടിപ്പിക്കണമെന്നതാണ്‌.ഒരു പ്രവൃത്തി കഴിയുമ്പോള്‍ , അടുത്ത പ്രവൃത്തി ചെയ്യുന്ന ഭാഗത്തേക്കു വൈദ്യുതിപ്രവാഹം ഉണ്ടാക്കി ആ ഭാഗത്തേയും പ്രവൃത്തിനിരതമാക്കുന്നു ,ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എപ്പോള്‍ ആദ്യത്തെ ഭാഗം തുടങ്ങണം , എപ്പോള്‍ നിര്‍ത്തണം , എപ്പോള്‍ രണ്ടാമത്തെ പ്രവൃത്തി തുടങ്ങണം എന്നതൊക്കെ തീരുമാനിക്കുന്നത്‌ ഉപയോഗിക്കുന്ന നമ്മളാണെന്നതാണ്‌ , അതായത്‌ മേല്‍ പറഞ്ഞ സ്വിച്ചുകളെ നിയന്ത്രിക്കുന്നത്‌ നമ്മുടെ തലയാണെന്നു ചുരുക്കം.ഉദാഹരണം മുഴു- ഓട്ടോമാറ്റിക്‌ (fully automatic) അല്ലാത്ത വാഷിങ്ങ്‌ മഷിന്‍. ആദ്യത്തെ സ്വിച്ച്‌ ഓണാക്കി അലക്കല്‍ കഴിഞ്ഞതിനുശേഷം , രണ്ടാമത്തെ സ്വിച്ചോണാക്കി രണ്ടാമത്തെ പ്രവൃത്തിയായ ഉണക്കല്‍ ചെയ്യുന്നു , ഇവിടെ അലക്കല്‍ തുടങ്ങുന്നതും , നിര്‍ത്തുന്നതും, ഉണക്കല്‍ തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം തീരുമാനിക്കുന്നതു നമ്മള്‍ ആണ്‌ , നമ്മള്‍ പലസ്വിച്ചുകളും പ്രവൃത്തിപ്പിച്ച്‌ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.ഇനി ഈ ഉപകരണത്തെ എങ്ങിനെ പൂര്‍ണ്ണമായും സ്വന്തമായി പ്രവര്‍ത്തനമാക്കാമെന്നു നോക്കാം.

അലക്കലിനെടുക്കുന്ന സമയം കഴിഞ്ഞ ഉടന്‍ അലക്കല്‍ ഭാഗത്തേക്കുള്ള വൈദ്യുത പ്രവാഹം നിര്‍ത്തി , ഉണക്കല്‍ ഭാഗത്തേക്കുള്ള പ്രവാഹം തുടങ്ങിയാല്‍ , രണ്ടു പ്രവൃത്തിയും നമ്മുടെ സഹായമില്ലാതെ നടക്കുമല്ലോ , അപ്പോള്‍ എന്തൊക്കെ വേണം , ഒരു റ്റൈമര്‍ ( ഇത്ര സമയം ആയി എന്നറിയിക്കാനുള്ള ഉപകരണം).അങ്ങിനെ ഒന്നില്‍ കൂടുതല്‍ പ്രവൃത്തി സ്വയം ചെയ്യുന്ന ആടോമാറ്റിക്‌ വാഷിങ്ങ്‌ മെഷിന്‍ ഒരു ഒറ്റ സ്വിച്ച്‌ കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നു , ഒരു പ്രവൃത്തിയില്‍ നിന്നും മറ്റേ പ്രവൃത്തിയിലേക്ക്‌ സ്വയം നീങ്ങുന്നു. നമ്മള്‍ വാഷിങ്ങ്‌ മെഷിന്‍ ഓണാക്കുമ്പോള്‍ ഒരു റ്റൈമറും ഓണ്‍ ആകുന്നു , നിശ്ചിത സമയം കഴിഞ്ഞാല്‍ വാഷിങ്ങിനോടു ബന്ധപ്പെട്ട ഭാഗത്തേക്കുള്ള സ്വിച്ച്‌ ഓഫ്‌ ആകുകയും , ഉണക്കല്‍ പ്രവൃത്തി ചെയ്യുന്ന ഭാഗത്തേക്കുള്ള സ്വിച്ച്‌ ഓണ്‍ ആകുകയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഉപകരണങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ കുറെ സ്വിച്ചുകളും റ്റൈമറുകളും മാത്രം മതിയെന്നര്‍ത്ഥം. കുറെ പ്രവൃത്തികള്‍ ചെയ്യുന്ന ഒരു ഉപകരണത്തെ ഒന്നില്‍ നിന്നും മറ്റൊരു പ്രവൃത്തിയിലേക്ക്‌ മാറ്റം ചെയ്യണാമെങ്കില്‍ , അതിലേ ഓരോ വ്യത്യസ്ത പ്രവൃത്തികള്‍ ചെയ്യുന്ന ഭാഗങ്ങളുടെയും നിജ സ്ഥിതി അറിയണമെന്നുണ്ടല്ലോ , അതായത്‌ വാഷിങ്ങ്‌ നടക്കുമ്പോള്‍ , ഉണക്കലും ഒരിക്കലും ഒരു നടക്കാന്‍ പാടില്ലല്ലോ , അപ്പോള്‍ എന്തു വേണം, വാഷിങ്ങ്‌ ചെയ്യുന്ന ഭാഗം പ്രവൃത്തിക്കുന്നുണ്ടോ എന്നുറപ്പു വരുത്തണം , ഉണ്ടെങ്കില്‍ അതോഫ്‌ ആക്കിയിട്ടേ ഉണക്കല്‍ പ്രവൃത്തി തുടങ്ങാന്‍ പാടുള്ളു.

മനുഷ്യന്‍ കേള്‍വികൊണ്ട്‌ ( അല്ലെങ്കില്‍ കണ്ണുകൊണ്ട്‌) അതു മനസ്സിലാക്കുന്നു എന്നാല്‍ , ഈ ഉപകരണത്തിനതുമനസ്സിലാവണമെങ്കില്‍ അലക്കല്‍ ഭാഗത്തേക്ക്‌ വൈദ്യുത പ്രവാഹമുണ്ടോ / ഇല്ലയോ എന്നു മനസ്സിലാക്കുക എന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളു.പ്രവാഹം ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുക വഴി ഇതും സാധ്യമാകുന്നു.പ്രവാഹമുണ്ടെങ്കില്‍ അതു നിര്‍ത്തിയതിനു ശേഷം ഉണക്കല്‍ പ്രവൃത്തി തുടങ്ങുന്നു.ഇത്തരത്തില്‍ രണ്ടു തലങ്ങള്‍ (ഉണ്ട്‌ / ഇല്ല), അല്ലെങ്കില്‍ (വേണം / വേണ്ട ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികതയെ 'ഡിജിറ്റല്‍' സാങ്കേതിക വിദ്യ എന്നറിയപ്പെടുന്നു. ഇവയെ ബൈ ലോജിക് വിദ്യ എന്നും വിളിക്കാറുണ്‍ട്.

ഉണ്ട്‌ / ഇല്ല എന്ന രണ്ട്‌ കാര്യങ്ങള്‍ ഉപയോഗിച്ച്‌ പല പ്രവൃത്തികളേയും സ്വയം നിയന്ത്രിക്കാന്‍ മനുഷ്യന്‍ പ്രാപ്തനായെങ്കിലും ,ഉപകരണങ്ങളെ കൂടുതല്‍ വിവേചനതക്ഷംഅറ്ഋഅയുള്ളതക്കണമെങ്കില്‍ മനുഷ്യനെപ്പോലെ ,തീരെയില്ല , കുറച്ചുണ്ട്‌ , അത്യാവശ്യമുണ്ട്‌ , സഹിക്കുന്നില്ല എന്നൊക്കെയുള്ള ഭാഷാ ശകലങ്ങളെ മേല്‍പറഞ്ഞ രണ്ട്‌ തലങ്ങളുടെയൊപ്പം ഉള്‍പ്പെടുത്തണമെന്ന ചിന്തയാണ്‌ മറ്റൊരു വിദ്യയായ ഫസി ലോജിക്‌ എന്നു വിളിക്കുന്ന വിദ്യയിലേക്കു നയിച്ചത്‌.

ഒരേ ഉപകരണം ഡിജിറ്റല്‍ ലോജിക്കിലും , ഫസി ലോജിക്കിലും പ്രവര്‍ത്തിക്കുമ്പോളുള്ള വ്യത്യാസം എത്രവലുതെന്നത് ഒരുദഹരണത്തോടെ വിശദമാക്കാം.ഉദാഹരണമായി എയര്‍ കണ്ടീഷന്‍ ചെയ്ത ഒരുമുറിയെടുക്കാം.

എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു മുറിയില്‍ ' തെര്‍മോസ്റ്റാറ്റ്‌ ' ആണ്‌ എ.സി യുടെ പ്രവര്‍ത്തിയെ നിയന്ത്രിക്കുന്നത്‌. തെര്‍മോസ്റ്റാറ്റില്‍ സെറ്റ് ചെയ്ത നിശ്ചിത താപനിലയിലേക്കു താഴുന്നതുവരെ എ.സി യെ തെര്‍മോ സ്റ്റാറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നു , തെര്‍മോസ്റ്റാറ്റ് ഇവിടെ ഒരു സ്വിച്ച് ആയി പ്രവര്‍ത്തിക്കുന്നു. സെറ്റ് ചെയ്ത താപനില മുറിയിലായാല്‍ ഉടന്‍ തെര്‍മോസ്റ്റാറ്റ് എ.സി.യിലേക്കുള്ള വൈദ്യുതിയുടെ പ്രവാഹം നിര്‍ത്തുകയും എ.സിയെ ഓഫ് ആക്കുകയും‌ ചെയ്യുന്നു.

എ.സി ഓഫായാല്‍ സവധാനം മുറിയിലെ താപനില ഉയരുമല്ലോ , സെറ്റ് ചെയ്ത താപനില(ഉദാഹരണം : 25 ഡിഗ്രി) യുടെ മുകളിലായാല്‍ ഉടന്‍ എ.സി യിലേക്കുള്ള വൈദ്യുത പ്രവാഹം തെര്‍മോസ്റ്റാറ്റ് പുനരാവിഷ്കരിക്കുകയും എ.സി യുടെ പ്രവര്‍ത്തനം തുടങ്ങുകയും, മുറി തണുക്കാന്‍ തുടങ്ങുകയും‌ ചെയ്യുന്നു. ഇവിടെ തെര്‍മോസ്റ്റാറ്റ് ഒരു ബൈ ലോജിക് സ്വിച്ചായി പ്രവര്‍ത്തിക്കുന്നു.അതായത് മുറിയിലെ താപം ഇരുപത്തഞ്ച് ഡിഗ്രിയില്‍ കൂടുമ്പോള്‍ എ.സി പ്രവര്‍ത്തിക്കുന്നു , ഇരുപത്തഞ്ച് ഡിഗ്രി ആകുമ്പോള്‍ എ.സി പ്രവര്‍ത്തനം നില്‍ക്കുകയും ചെയ്യുന്നു.

ബൈ ലോജിക്കായ ഇതിന്‍‌റ്റെ പരിമിതികള്‍ നോക്കാം:

തെര്‍മോസ്റ്റാറ്റില്‍ ഇരുപത്തഞ്ച്‌ ഡിഗ്രി താപം സെറ്റ്‌ ചെയ്തതിനാല്‍ എപ്പോള്‍ തെര്‍മോസ്റ്റാറ്റില്‍ ഇരുപത്തഞ്ചിനു മുകളില്‍ താപം കിട്ടുന്നുവോ അപ്പോള്‍ എ.സി ഓണാകുകയും അതിനു താഴെ പോകുമ്പോള്‍ ഓഫ്‌ ആകുകയും ചെയ്യുമെന്ന്‌ മനസ്സിലായല്ലോ. എന്നാല്‍ ഇങ്ങനെ എ.സി. ഓഫായ സമയത്ത് മുറിയുടെ പലഭാഗങ്ങളില്‍ താപം അളക്കുകയാണെങ്കില്‍ ,പലയിടത്തും പല അളവായിരിക്കും ലഭിക്കുക എന്നതാണ്‌ സത്യം.

അതായത് എ.സി ക്കടുത്ത് ഇരുപത്തഞ്ചില്‍ വളരെ കുറവും , എസിയുമായി അകല്‍ം കൂടും തോറും താപനില കൂടുതലുമായിരിക്കും , ഇരുപത്തഞ്ച് ഡിഗ്രി ലഭിക്കുക തെര്‍മോസ്റ്റാറ്റിനടുത്ത് മാത്രമായിരിക്കുംഒരു ചെറിയ വ്യത്യാസം തെര്‍മോസ്റ്റാറ്റിനടുത്തുണ്ടാകുമ്പോള്‍ ( ഇരുപത്തിനാല്‌ ഡിഗ്രി) എ.സി പൂര്‍ണ്ണ ശക്തിയോടെ ഓണ്‍ ആകുകയും ഇരുപത്തഞ്ചാകുമ്പോള്‍ ഓഫ്‌ ആകുകയും ചെയ്യുന്നു.ഒര്‍ക്കുക എ.സിയുടെ തൊട്ടടുത്ത്‌ ഇരുപത്തഞ്ച്‌ ഡിഗ്രിയില്‍ കുറവായിരിക്കും അപ്പോളും താപനില , ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്‌ , തെര്‍മോസ്റ്റാില്‍ ഇരുപത്തഞ്ച്‌ ഡിഗ്രിയില്‍ സെറ്റ്‌ ചെയ്ത്‌ ഉറങ്ങിയ നമ്മള്‍ രാത്രിയില്‍ അധിക തണുപ്പനുഭവപ്പെട്ട്‌ സ്വിച്ച്‌ നമ്മുടെ കൈകൊണ്ട്‌ ഓഫാക്കേണ്ടിവരുന്നതും.

ഈ അവസ്ഥയെ മറികടക്കാന്‍ വേണ്ടിയാണ്‌ "ഡിലേ" മാര്‍ഗ്ഗം സ്വീകരിക്കാന്‍ തുടങ്ങിയത്‌ , അതായത്‌ നമ്മള്‍ സെറ്റ്‌ ചെയ്ത താപം തെര്‍മോസ്റ്റാറ്റില്‍ കണ്ടാലും ഉടനെ എ.സി ഓണ്‍ ആക്കാതെ കുറച്ചു സമയം കാത്തുനിന്നതിനു ശേഷം എ.സി ഓണ്‍ ആക്കുന്ന മാര്‍ഗ്ഗം.

ഈ മാര്‍ഗ്ഗത്തിനുള്ളാ കുഴപ്പം ,ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും എ.സിയില്‍നിന്നും ദൂരെ വളരെ ഉഷ്ണം അനുഭവപ്പെട്ടതിനു ശേഷമായിരിക്കും എ.സി.ഓണ്‍ ആകുക എന്നതാണ്‌.മാത്രമല്ല തെര്‍മോസ്റ്റാറ്റില്‍ നിന്നും കൂടുതല്‍ അകലത്തില്‍ ഒന്നുകില്‍ തണുപ്പ്‌ കൂടുതലായിരിക്കും , അല്ലെങ്കില്‍ ചൂട്‌ കൂടുതലായിരിക്കും എന്നതാണ്‌ ( എ.സിയുടെ അടുത്ത് തണുപ്പും , അകലത്തില്‍‌ ചുടും )ചുരുക്കത്തില്‍ മേല്‍ പറഞ്ഞ ബൈ ലോജിക് അടിസ്ഥാനമാക്കിയുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്ന എ.സി യുടെ comfort level വളരെ കുറവായിരിക്കുമെന്നു മനസ്സിലായല്ലോ.

ഇനി ഇതേ കാര്യം ഫസിലോജിക് ഉപയോഗിച്ചുപ്രവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.ബൈ ലോജിക്കിലെ രണ്ട് തലങ്ങളായ , ഉണ്ട് / ഇല്ല എന്നിവക്കു പകരമായി ഇവിടെ ഉപയോഗിക്കുന്നത് ,ഭയങ്കര ചൂട് , മിതമായ ചൂട് , മിതമായ തണുപ്പ് , ഭയങ്കര തണുപ്പ് എന്നീ നാല് തലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താപത്തെ നിയന്ത്രിക്കുന്നത്. എ.സി.യുടെ പ്രവര്‍ത്തന വേഗം നാലായി വിഭജിച്ചതിനു ശേഷം , താപ നില അളക്കുന്നു.ഭയങ്കര ചൂടാണളന്നതെങ്കില്‍ എ.സി അതിവേഗത്തോടെ പ്രവര്‍ത്തനം തുടങ്ങുന്നു.മിതമായ ചൂട് ആവുന്നതോടെ എ.സിയുടെ വേഗത കുറയുകയും‌ മിതമായ തണുപ്പാവുന്നതോടെ ഏറ്റവും കുറഞ്ഞ വേഗത്തില്‍ എ.സി പ്രവര്‍ത്തനം തുടരുകയും ഭയങ്കര തണുപ്പാവുന്നതോടെ എ.സി യുടെ പ്രവര്‍ത്തനം നില്‍ക്കുകയും ചെയ്യുന്നു , അതായത് , ബൈ ലോജിക്കിനെ അപേക്ഷിച്ച് ഫസി ലോജിക്കിന്‍‌റ്റെ comfort level വളരെ കൂടുതലാണെന്നു മനസ്സിലയല്ലോ.

***************************

4 comments: അനൂപ്‌ തിരുവല്ല said... ഉഗ്രന്‍ ലേഖനം !ഫസ്സി ലോജിക്കിനെക്കുറിച്ച് വളരെ നന്നായി എഴുതി. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

October 17, 2007 1:01 PM പ്രയാസി said... വളരെ വിഞ്ജാനപ്രധമായ ലേഖനം.ഇനിയും പോരട്ടെ..!
October 17, 2007 3:40 PM മന്‍സുര്‍ said... തറവാടി...

എല്ലാ ഭാവുകങ്ങളും....ഇനിയും തുടരുകയീ അറിവിന്‍ വഴി...
നന്‍മകള്‍ നേരുന്നു

October 17, 2007 3:50 PM അഞ്ചല്‍കാരന്‍ said... തറവാടി അദ്ധ്യാപകനായിരുന്നുവോ? വിരസതയുണ്ടാക്കുന്ന ദുര്‍ഘടമായ വിഷയങ്ങളെ ഇത്രയും ലളിതമായി അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹം തന്നെ.
കഴിയുന്നിടത്തോളം തുടരണം.

Tuesday, April 29, 2008

സ്മാര്‍ട്ട് ബില്‍‌ഡിങ്ങ് - ഭാഗം ഒന്ന്.

ബസ്സ് പുറപ്പെട്ടപ്പോള്‍ അവറാനിക്ക വാച്ചില്‍‌ നോക്കി.

' അല്ലാ ദെപ്പൊഴാ അവിടെ എത്ത്വാ ? '

' ഹാജ്യേരേ നിങ്ങളുറങ്ങിക്കോ അവിടെ എത്തുമ്പോ വിളിക്കാം '

ദീര്‍ഘദൂര യാത്ര കഴിഞ്ഞ് സിറ്റിയിലെത്തിയപ്പോള്‍ പാതിരാത്രിയായിരുന്നു.ആട്ടോയില്‍ കൊച്ചുമകന്‍‌റ്റെ വീടിന്‍‌റ്റെ ഗേറ്റില്‍ ഇറങ്ങിയപ്പോള്‍വീട്ടിനുള്ളില്‍ ലൈറ്റുണ്ടായിരുന്നില്ലെങ്കിലും ഗേറ്റില്‍ ബള്‍ബ്കത്തുന്നൂണ്ടായിരുന്നു.

' എത്രേണ് കോയാ 'പൈസ കൊടുത്തതിനു ശേഷം അരണ്ട വെളിച്ചത്തില്‍ അവറാനിക്ക ഗേറ്റിന് വശത്തുള്ളബെല്‍ സ്വിച്ചില്‍ വിരലമര്‍ത്തി.യാതൊരിളക്കവും ഉള്ളില്‍ നിന്നുണ്ടായില്ല. കൊച്ചുമകനൊരു സര്‍പ്രൈസ്വിസിറ്റുദ്ദേശിച്ചതിനാല്‍ പറയാതെപോന്നത് വിഡ്ഡിത്തരമായോ എന്ന്ചിന്തിച്ചുനില്‍ക്കെയാണ് വീട്ടിനുള്ളിലും പുറത്തുമൊക്കെ ബള്‍ബ്കത്തിയതിനാല്‍ അയാള്‍ക്കാശ്വാസമായി.

' ഒന്ന് വെക്കം ഗേറ്റ് തുറക്കടാ 'ഗേറ്റിന്‍‌റ്റെ കമ്പികള്‍ക്കിടയിലൂടെ അവറാനിക്ക വിളിച്ചുപറഞ്ഞതിന്മറുപടിപോലെ പോകറ്റിലുള്ള മോബൈല്‍ ഫോണ്‍ ബെല്‍ ശബ്ദിച്ചത്.

വീട്ടീന്ന് അതിരാവിലെ പോന്നിട്ടുതുവരെ വിളിച്ചുപറയാത്തതിനാല്‍അവിടേന്നായിരിക്കും എന്ന് കരുതിയ അവറാനിക്ക ഫോണില്‍ ഞെക്കി.

' അവരൊക്കെ ഒറങ്ങിയിരിക്ക്യാടി , വീട്ടിക്കേറീട്ട് ഞാന്‍ വിളിക്കാം '

ഭാര്യയുടെ ശബ്ദത്തിന് പകരം കൊച്ചുമകന്‍‌റ്റെ ശബ്ദമാണയാള്‍ കേട്ടത്.

' വെല്ലിപ്പാ , എന്തെ പറയാതെ വൈകി വന്നെ, അതും ഇത്ര വൈകീട്ട് ? '

' ജ്ജ് ഉള്ളീന്ന് ഫോണ്‍ വിളിക്കാതെ വന്ന് വാതില് തൊറക്കെടാ '

വാതില്‍ സ്വയം തുറന്നപ്പൊള്‍ അയാള്‍ ഉള്ളിലേക്ക് കടന്നു.

' വെല്ലിപ്പാ ഞങ്ങള്‍ വീട്ടിലില്ല , ഞാങ്ങളിപ്പോ സിഗപ്പൂരിലാണ് ഇന്ന്രാവിലെ പോന്നതാണ് , കാദറിനോട് പറഞ്ഞിരുന്നല്ലോ മറ്റെന്നാളെ വരൂ'

' കാദര്‍ കൊയിക്കോട്ടിന് പോയിട്ട് മൂന്ന് ദിവസായി അപ്പോ ഇവിടെപ്പോ ആരാണുള്ളത് '

' ആരൂല്ല '

' ആരൂല്ലെ പോടാ ഹിമാറെ അപ്പോ ആരാഗേറ്റ് തുറന്നത് , ലൈറ്റുകള്‍ കത്തിച്ചത്? '

'അതൊക്കെ പറയാം വെല്ലിപ്പ ഉള്ളില്‍ കയറിക്കോ ആരൂല്ല അവിടെ '

പടിയില്‍ കയറുന്ന വഴി വീഴാന്‍ പോയി ,

' വെല്ലിപ്പാ സൂക്ഷിച്ച് കയറ് '

' ഹിമാര്‍ ഉള്ളില്‍ ഇരുന്ന് ഫോണ് വിളിക്കുന്നു '

' ഇല്ല വെല്ലിപ്പാ ഞങ്ങളവിടെ ഇല്ല '

' അപ്പോ വീഴാന്‍ പോയത് നീ കണ്ടതോ '

' ഓ അതോ , അവിടെ കേമറയുണ്ട് വെല്ലിപ്പാ , എനിക്ക് വെല്ലിപ്പാനെ കാണാം '

അവറാനിക്ക നാല് വസത്തും നോക്കി , ചില സ്ഥലങ്ങളില്‍ ചുമരില്‍ സ്ഥാപിച്ചകേമറ അവറാനിക്ക കണ്ടു.രണ്ട് ദിവസം കഴിഞ്ഞ് കൊച്ചുമകനും കുടുംബവും വരുന്നത്അവറാനിക്കക്കാവശ്യമുള്ള ഓരോ ഉപകരണവും കൊച്ചുമകന്‍ സിംഗപ്പൂരില്‍ നിന്നുംപ്രവര്‍ത്തിപ്പിച്ചു.ഐ.പി ബേസ്ഡ് കണ്ട്രോള്‍

സിസ്റ്റത്തെക്കുറിച്ച് അടുത്ത പോസ്റ്റില്‍.

Monday, April 28, 2008

ഊര്‍ജ്ജക്ഷമത-അതിലളിതം

കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി തറവാടി വിശദീകരിച്ച ഊര്‍ജ്ജ ക്ഷമത അഥവാ പവര്‍ ഫാക്റ്ററിനെ കുറിച്ച് മനസ്സിലാകാത്തവര്‍ക്കായി അതി ലളിതമായ ഒരു ഉപമ.






റബ്ബര്‍ കൊണ്ടുള്ള ഒരു പൈപ്പിലൂടെ വെള്ളം കടത്തി വിടുന്നു എന്ന് കരുതുക(ചിത്രം 1).പക്ഷെ ഏതെങ്കിലും കാരണവശാല്‍ ചിത്രം രണ്ടില്‍ കാണുന്ന പോലെ അതില്‍‍ ഒരു കുഴി രൂപപ്പെടുകയാണെങ്കില്‍ മുഴുവന്‍ വെള്ളവും ലക്‌ഷ്യത്തിലെത്തിക്കാന്‍ കഴിയില്ല.




എന്നാല്‍ ചിത്രം മൂന്നില്‍ കാണുന്ന പോലെ പുറത്ത് നിന്ന് ഒരു താങ്ങ് കൊടുത്ത് ആ കുഴിയുടെ ആഴം കുറച്ചാല്‍ കൂടുതല്‍ വെള്ളം ലക്‌ഷ്യലെത്തിക്കാന്‍ കഴിയും.



ഇതു പോലെ വൈദ്യുതി പ്രസരിപ്പിക്കുന്ന ലൈനുകളിലേയും ഉപയോഗിക്കുന്ന ഉപകരണങ്ങളിലേയും ഇന്‍ഡക്റ്റന്‍സ് മൂലം ആകെയുള്ള ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് ഉപയോഗശൂന്യമാകുന്നു.കപ്പാസിറ്ററുകള്‍ ഉപയോഗിച്ച് ഒരു പ്രതിപ്രവര്‍ത്തനത്തിലൂടെ ഈ നഷ്ടം കുറക്കുന്നതിനാണ് പവര്‍ഫാക്റ്റര്‍‌ കറക്ഷന്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Sunday, April 6, 2008

ഊര്‍ജ്ജ ക്ഷമത തുടര്‍ച്ച

മരുഭൂമിയിലെ ജീവികളെപ്പറ്റി പഠിക്കാനാണ് പത്തുപേരടങ്ങുന്ന സംഘം പുറപ്പെട്ടത്‌.അഞ്ചുപേര്‍ വീതം താമസിക്കാനായി രണ്ട്‌ ചെറിയ കെട്ടിടങ്ങളും ഉപകരണങ്ങള്‍ക്കായി ഒരു കെട്ടിടവും ഉള്‍പ്പെടുന്ന സംഘത്തില്‍ താഴെപറയുന്നവയായിരുന്നു പ്രധാന സാമഗ്രികള്‍.



ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റ്റെ പവര്‍ 40 unit,p.f 0.75 ;


ടെസ്റ്റിങ്ങിനുള്ള ഉപകരണങ്ങള്‍ അടങ്ങിയ കെട്ടിടത്തിന്‍‌റ്റെ പവര്‍ 60 unit , pf 0.8 ,


ഇവ പ്രവര്‍‌ത്തിപ്പിക്കാനാവശ്യമായ ജനറേറ്റര്‍ , കപാസിറ്റി 200 യൂണിറ്റ്.



Power per building = 40 unit at .75 p.f ( Total 2 buildings)


Power for the testing equipment=60 unit at .8 pf


Total power = 80/.75 + 60/.8 = 107+75 = 182 unit


Capacity of generator = 200 Unit.



ലാബും പരീക്ഷണങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാനാണ് പുതിയതായി അഞ്ചുപേരും അവര്‍ക്കൊരു ബില്‍‌ഡിങ്ങും വന്നത്. സ്വാഭാവികമായും പുതിയ ബില്‍‌ഡിങ്ങ് ജനറേറ്ററിലേക്ക് യോജിപ്പിച്ചതിന്റെ അന്ന് രാത്രി ജനറേറ്റര്‍ ട്രിപ്പായി കാരണം താഴെ:



Power per building = 40 unit at .75 p.f ( Total 3 buildings)


Power for the testing equipment=60 units at .8 pf


Total power = 120/.75 + 60/.8 = 160+75 = 235 unit


Generator should be changed with capacity minimum: 235 Unit

235 unit ശേഷിയുള്ള പുതിയ ജനറേറ്റര്‍ കൊടുത്തയക്കാനുള്ള ആവശ്യം കമ്പനി മാനേജ്മെന്‍‌റ്റ് നിരാകരിച്ചു പകരം കുറച്ച് കപാസിറ്റര്‍ കൊടുത്തയച്ചു ഒപ്പം ഒരു കത്തും : പവര്‍ ഫാക്ടര്‍ നന്നാക്കുക
വീടുകളുടെ പവര്‍ ഫാക്ടര്‍ 0.75 ല്‍ നിന്നും 0.9 ഉം , ഉപകരണത്തിന്‍‌റ്റെ 0.75ല്‍ നിന്ന് 0.95 മാക്കാനുള്ള കപാസിറ്റര്‍ കണക്കാക്കി അതു സ്ഥാപിച്ചപ്പോള്‍ ട്രിപ്പാകുന്ന പ്രശ്നം ഇല്ലാതാക്കി വിശദമാക്കാം:



Power factor improved from 0.75 to 0.9 in buildings


Power factor improved from 0.8 to 0.95 in equipment




Power per building = 40 units at 0.9 p.f ( Total 3 buildings)


Power for the testing equipment=60 units at .95 p.f


Total power = 120/.9 + 60/.95 = 134+64 = 198 Unit


Capacity of generator = 200 Units is sufficient.



അങ്ങീനെ ആ പ്രശ്നവും പരിഹരിച്ചിരിക്കെയാണ് പുതിയതായി മറ്റൊരു കെട്ടിടവും ഒപ്പം മൂന്ന് പേരും വേറെ വന്നത്. പുതിയതൊരു ചെറിയ കെട്ടിടമായിരുന്നു 10 unit മാത്രമാണതിനു വേണ്ടിയിരുന്നത്. വെറും പത്ത് യൂണിറ്റിനെ വേണ്ടി 210 unit ജനറേറ്റര്‍ വാങ്ങുന്നതിനോട് കമ്പനിക്ക് താത്പര്യമില്ലായിരുന്നു അവര്‍ പറഞ്ഞു , വൈകീട്ട് ആറ് മണി മുതല്‍ പത്തുമണിവരെയല്ലെയുള്ളു ഏല്ലാം ലോഡും ഉപയോഗിക്കുന്നത് അതിനാല്‍ ആറ് മുതല്‍ പത്തുവരെ ഒരു മണിക്കൂര്‍ വീതം ലോഡ് ഷെഡ്ഡിങ്ങ് സ്വീകരിക്കാന്‍.
അങ്ങിനെ ആറ്മണിമുതല്‍ പത്തുമണി വരെ ലോഡ് ഷെഡ്ഡിങ്ങും വരുത്തിയതോടെ ആ പ്രശ്നവും മാറിക്കിട്ടി.

ഇതുമായി ബന്ധപ്പെട്ട മിക്ക സംശയവും മാറിക്കാണുമെന്ന് കരുതുന്നു ഇല്ലെങ്കില്‍ അറിയിക്കുക.

Friday, April 4, 2008

ഊര്‍ജ്ജ ക്ഷമത

റയില്‍ മേല്‍ കയറ്റിയ ട്രോളി ഒരു കുതിരയെ ഉപയോഗിച്ച്‌ വലിച്ചുകൊണ്ടുപോകുന്നതാണ് ചിത്രത്തില്‍.

റയിലിന് വശത്ത് കൂടി നടന്ന് വലിക്കുമ്പോള്‍ കുതിരക്ക് റയിലിനു മുകളിലൂടെ നടന്ന് വലിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവരുമല്ലോ. റയിലിനു മുകളിലൂടെ നടന്ന് വലിക്കുമ്പോള്‍ കുതിര ചെയ്യുന്ന പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമെന്നിരിക്കെ , വശത്തുകൂടി നടക്കുമ്പോള്‍ എടുക്കുന്ന അധിക പ്രവൃത്തി സത്യത്തില്‍ അനാവശ്യമാണ്. റയിലില്‍ നിന്നും കുതിര നടക്കുന്ന അകലം കൂടും തോറും ഈ

' അനാവശ്യ ' പ്രവൃത്തിയുടെ അളവും കൂടുന്നു.

ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ പ്രധാന സ്ഥാനമാണ് പവര്‍ ഫാക്ടറിനുള്ളത്.

ഒരു നിശ്ചിത പ്രവൃത്തി ചെയ്യാന്‍ ആവശ്യമുള്ള ഊര്‍ജ്ജവും , ഉപയോഗിച്ച (കിട്ടിയ ) ഊര്‍ജ്ജവും തമ്മിലുള്ള റേഷ്യോ ആണ് പവര്‍ ഫാക്ടര്‍.

ചിത്രത്തില്‍ നോക്കുക ,

power factor=real power/apparent power.

ഒരു പ്രവൃത്തി ചെയ്യാന്‍ വൈദ്യുതോര്‍ജ്ജം എത്രമാത്രം കര്യക്ഷമമായി ഉപയോകപ്പെടുത്തുന്നു എന്നാണിതു കാണിക്കുന്നത്.വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പവര്‍ ഫാക്ടറുണ്ട്.ഇതിന്‍‌റ്റെ മൂല്യം ഒന്നോ അതില്‍ താഴെയോ ആകുന്നു.

മൂല്യം ഒന്നാകുമ്പോള്‍ ചെയ്യുന്ന പ്രവൃത്തി = ആവശ്യമുള്ള പ്രവൃത്തി എന്നാണല്ലോ , അതുപോലെ ഒന്നില്‍ താഴെയാകുമ്പോള്‍ ആവശ്യമില്ലാതെ പ്രവൃത്തിചെയ്യുന്നുവെന്നും മനസ്സിലായല്ലോ.
പവര്‍ ഫാക്ടറ് എങ്ങിനെയൊക്കെ ബാധിക്കുന്നുവെന്ന് നോക്കാം:

പ്രധാനമായും രണ്ട്‌ പ്രശ്നങ്ങളാണ് ചെറിയ പവര്‍ ഫാക്ടറുകളുണ്ടാക്കുന്നത്‌ ,
1) ആവശ്യത്തില്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവരുന്നു അതുകൊണ്ടുതന്നെ ഈ അനാവശ്യമായ വൈദ്യുതോര്‍ജ്ജം നിര്‍മ്മിക്കേണ്ടിവരുന്നു.

2) വൈദ്യുതി നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്നും ഉപയോഗപ്പെടുത്തുന്ന സ്ഥലത്തേക്കുള്ള കടത്തിവിടലില്‍ , ആവശ്യത്തിനുള്ള വൈത്യുതിക്കുള്ള പ്രസരണ നഷ്ടം , ഈ അമിത വൈദ്യുതിക്കും ബാധകമായതിനാല്‍ പ്രസരണ നഷ്ടം വളരെ കൂടുന്നു.

മേല്‍‌ പറഞ്ഞത് പ്രത്യക്ഷത്തിലുള്ളതാവുമ്പോള്‍ പരോക്ഷമായി വളരെ പ്രശ്നങ്ങളാനിതുണ്ടാക്കുന്നത് അതില്‍ പ്രധാനിയാണ് വോള്‍ട്ടേജില്ലായ്മ.

കുറഞ്ഞ പവര്‍ ഫക്ടറിനുത്തരവാദികള്‍ മോട്ടൊറുകള്‍ പോലുള്ള ഉപകരണങ്ങളും അവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മറ്റുപകരണങ്ങളുമാണ് , വെള്ളമടിക്കാനുള്ള പമ്പ് മുതല്‍ , വാഷിങ്ങ് മഷീന്‍ , ഫാനുകള്‍ , ഫ്ലൂറസ്സെന്‍‌റ്റ് ലറ്റുകള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍.

താഴ്ന്ന പവര്‍ ഫാക്ടറിനെ ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കപ്പാസിറ്ററുകള്‍ വൈദ്യുത ശൃഘലയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധ്യമാകുന്നത്.


പവര്‍ ഫാക്ടര്‍ ഉയര്‍ത്തേണ്ടുന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്‍‌മാരാകുകയും അതിനുവേണ്ടത നടപടികള്‍ അധികൃതര്‍ ഉറപ്പ് വരുത്തുകയും ചെയ്താല്‍ തന്നെ കേരളത്തിലെ വൈദ്യുത മേഖലയുടെ ഒരു പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്നതാണ്.

ഇതിനു പക്ഷെ ഓരോ ചെറിയ വീടുകളും വീട്ടില്‍ കപാസിറ്ററുകള്‍ സ്ഥാപിക്കണമെന്നല്ല മറിച്ച് ഇതിനു പ്രധാന ഉത്തരവാദികളായ ഇന്‍‌ഡസ്ട്രികളിലും മറ്റും യഥാര്‍ത്ഥ പവര്‍ ഫാക്ടര്‍ കണക്കാക്കി അതിനനുസരിച്ച കപാസിറ്റര്‍ ബാങ്കുകള്‍ സ്ഥാപിക്കല്‍ മാത്രമല്ല സ്ഥാപിച്ചവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുറക്കുകകൂടി ചെയ്യേണ്ടതാണ്.

ഇന്‍‌ഡസ്റ്റ്റികളില്‍ പവര്‍ ഫാക്ടര്‍ ഉയര്‍ത്താന്‍ കപാസിറ്ററുകള്‍ വെക്കണമെന്നതൊരു നിയമമാണെങ്കിലും ക്രമേണ കാടാവുന്നവ മറ്റിവെക്കാനോ നേരെയക്കാനോ ആരും തയ്യാറാവുന്നില്ല എന്നതാണ് ദുഖസത്യം , ചിലര്‍ അറിഞ്ഞ് ചെയ്യാതിരിക്കുമ്പൊള്‍ ചിലര്‍ അറിയാതെയും ചെയ്യാതിരിക്കുന്നു.

കഴിഞ്ഞ തവണ നാട്ടില്‍ ഒരു സുഹൃത്തിന്‍‌റ്റെ ഫാക്റ്ററി കാണാന്‍ പോയിരുന്നു , മാറ്റിവെച്ചിരിക്കുന്ന കപാസിറ്റര്‍ ബാങ്ക് ചൂണ്ടി ഞാന്‍ ചോദിച്ചു ,

' ദെ ന്താടാ കണകറ്റ് ചെയ്യാത്തത്? '

' ഓ അതിലൊരെണ്ണം പോയികിടക്കുന്നു പിന്നെ മാറ്റിയിടാന്‍ സമയം കിട്ടിയില്ല ' ഒരു ചിരിയും കക്ഷി ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആണെന്നതൊരു ദുഖസത്യം:

Thursday, March 6, 2008

ലിഫ്റ്റുകള്‍

ഒരു ത്രീ ഫേസ് മോട്ടോറും , ആളുകള്‍‌ക്ക് കയറി നില്‍‌ക്കാന്‍ ഒരു കാബിനും , കാബിന്‍‌റ്റെ ഭാരം ബാലന്‍സ് ചെയ്യാന്‍ ഒരു പ്രതിഭാരവും(counter weight) ഇവയൊക്കെ പ്രവര്‍‌ത്തിപ്പിക്കാന്‍ ഉള്ള ഇലക്ടിക്ക് സര്‍ക്യൂട്ടുകളുമാണ് ഒരു പഴയ കാല ലിഫ്റ്റിന്‍‌റ്റെ ( എലിവേറ്ററിന്‍‌റ്റെ ) പ്രധാന ഭാഗങ്ങള്‍.




Relay കളും contactors ഉം കൊണ്ടുണ്ടാക്കിയ കണ്ട്രോള്‍ , ത്രീ ഫേസ് മോട്ടോറിന്‍‌റ്റെ ഫേസുകള്‍ മാറ്റി മോട്ടോറിനെ ഇടത്തോട്ടും വലത്തോട്ടും കറക്കുമ്പോളാണ് കാബിന്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്നത്.


ചിത്രത്തില്‍ കാണുന്നതുപോലെ contactor (CF) ഓണാവമ്പോള്‍ ഒരു വശത്തേക്കും contactor (CR) ഓണാവുമ്പോള്‍ മറുവശത്തേക്കും മോട്ടോര്‍ കറങ്ങുകയും തത്ഫലമഅയി , കേബിന്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്നു.




ഒരു contactor ഓണാവുന്നതോടെ മോട്ടോര്‍ കറങ്ങാന്‍ തുടങ്ങുകയും , നിര്‍ത്തുമ്പോള്‍ contactor ഓഫാക്കിക്കൊണ്ട് മോട്ടോറിലേക്കുള്ള വൈദ്യുത പ്രവാഹം നിര്‍ത്തുന്നതിനൊപ്പം തന്നെ , ബ്രേക്കായി പ്രവര്‍ത്തിക്കുന്ന electro-magnet ഉപയോഗിച്ച് മോട്ടോര്‍ ഷഫ്റ്റിനെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ തുടക്കത്തിലും , നിര്‍ത്തുമ്പൊളും കേബിനില്‍ നല്ല കുലുക്കം അനുഭവപ്പെടും.

ഇത്തരത്തിലുള്ള ഒരു ലിഫ്റ്റിന്‍‌റ്റെ സ്പീഡ് ഗ്രാഫ് കാണുക:



വേഗത കൂടുന്നതിനനുസരിച്ച് കുലുക്കം കൂടുന്നതിനാല്‍ ഈ തലമുറയിലെ ലിഫ്റ്റുകളെല്ലാം വേഗത വളരെ കുറഞ്ഞവയായിരുന്നു. ഇതിനു പുറമെ സുരക്ഷിതത്തിന്‍‌റ്റെ കാര്യത്തില്‍ മേല്‍‌ പറഞ്ഞ electro-magnetic ബ്രേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Two speed lifts

മുകളില്‍ സൂചിപ്പിച്ച ഏക സ്പീഡുള്ള മോട്ടോറിനു പകരമായി , രണ്ട് വ്യത്യസ്ഥ സ്പീഡുകളുള്ള മോട്ടോറുകളുടെ ഉപയോഗപ്പെടുത്തല്‍ ലിഫ്റ്റുകളുടെ ചരിത്രത്തില്‍ ഒരു പ്രധാന കാല്‍ വെപ്പായിരുന്നു.
കൂടിയ വേഗതയില്‍ ഓടിത്തുടങ്ങി , നിര്‍ത്തേണ്ടുന്നതിന് കുറച്ചു മുമ്പ് കുറഞ്ഞ വേഗതയിലേക്ക് മാറുകയും , നിര്‍ത്തേണ്ട സ്ഥലമെത്തുമ്പൊള്‍ നിര്‍‌ത്തുകയും ചെയ്യുന്നതോടേ ആദ്യകാല ലിഫ്റ്റുകളിലുണ്ടായിരുന്ന പ്രധാന പ്രശ്നങ്ങളായ , കാബിന്‍ കുലുക്കം , കുറഞ്ഞ വേഗത എന്നിവ പരിഹരിക്കപ്പെട്ടു.

ഇത്തരം ലിഫ്റ്റുകളെ two speed elevators എന്നാണറിയപ്പെടുന്നത്. ആദ്യകാല ഏക സ്പീഡ് ലിഫ്റ്റുകളില്‍ നിന്നും two speed ലിഫ്റ്റിലേക്കുള്ള പുരോഗതിയില്‍ വേഗതയില്‍ മാത്രമായിരുന്നില്ല മാറ്റങ്ങള്‍ വന്നത്.
വാതിലുകള്‍ പോലും ഇല്ലാതിരുന്ന ആദ്യകാല കാബിനുകളില്‍ automatic door കള്‍ വന്നു.
ഏക സുരക്ഷയായിരുന്ന ബ്രേക്കില്‍ നിന്നും താഴെപറയുന്ന (പ്രധാന) സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി :
1.) ക്യാബിന്‍ ഡോറോ / ഫ്ലോറില്‍ ഉള്ള ഡോറോ തുറന്നാല്‍ ; ആളുകള്‍ (ഭാരം)കൂടിയാല്‍ ‍ലിഫ്റ്റ്‌ പ്രവര്‍ത്തിക്കില്ല.

2.)ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നോ ഏറ്റവും താഴെയുള്ള നിലയില്‍ നിന്നോ കാബിന്‍ നീങ്ങിയാല്‍ ലിഫ്റ്റിലേക്കുള്ള മൊത്തം വൈദ്യുതി വിച്ഛേദിക്കപ്പെടും.

3.)ഏന്തെങ്കിലും കാരണ വശാല്‍ താഴോട്ട്‌ പതിക്കുമ്പോള്‍ കാബിനെ റൈലിലേക്ക്‌ പിടിച്ചു നിര്‍‌ത്തി ആളുകളെ പരിക്കുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നു.

( പുതിയ ലിഫ്റ്റുകളില്‍ ഇതില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുണ്ട് , ആവശ്യമില്ലെന്ന് തോന്നുന്നതിനാല്‍ പ്രതിപാദിക്കുന്നില്ല)

മേല്‍ പറഞ്ഞ രണ്ട് തരത്തിലുള്ള മോട്ടോറുകളും fixed speed മോട്ടോര്‍സ് ആയിരുന്നു ,
അതായത് വൈദ്യുതി മോട്ടോറിലേക്ക് പ്രവഹിക്കുമ്പോള്‍ അവ ഒരു സ്പീഡില്‍ കറങ്ങും.

കറങ്ങുന്ന മൊട്ടോറിനെ സ്പീഡ് കുറക്കാതെ ബ്രേക്കിട്ട് പിടിച്ചുനിര്‍ത്തുന്നതിനാല്‍ കുലുക്കമനുഭവപ്പെട്ടിരുന്നു, ആദ്യകാല ലിഫ്റ്റുകളെ അപേക്ഷിച്ച് നിര്‍‌ത്തുന്ന സമയത്ത് മോട്ടോറുകള്‍ കുറഞ്ഞ വേഗതയില്‍ ഓടുമ്പോള്‍ ഈ കുലുക്കം കുറവയേ അനുഭവപ്പെട്ടുള്ളൂ.

ഈ ചെറിയ കുലുക്കം (പ്രധാനമായി) പരിഹരിക്കാന്‍ വേണ്ടിയാണ് മോട്ടോറുകളുടെ വേഗത നിയന്ത്രിക്കാന്‍ കഴിവുള്ള motor drive കളുപയോഗിച്ചത്.

V.V.F Lifts

ഒരു ത്രീ ഫേസ് മോട്ടോറിന്‍‌റ്റെ സ്പീഡിന്‍‌റ്റെ സൂത്രവാക്യമാണിത്.
n=120f/p

n=speed of motor rotation
f= frequuency
p= number of poles of motor
അതായത് , ഒരു മോട്ടോര്‍ കറങ്ങുന്ന സ്പീഡ് അതിലേക്ക് പ്രവഹിക്കുന്ന വൈദ്യുതിയുടെ ആവൃത്തി ( frequency ) യും , മോട്ടോറിലുള്ള കാന്ത പോളുകളേയും ആശ്രയിച്ചിരിക്കുന്നു.
നമ്മുടെ നാടില്‍ ആവൃത്തി അമ്പതാണല്ലോ ( 50 ) , മിക്ക മോട്ടോറുകളിലും നാല് (4) പോളുകളാണുള്ളത് അതുകൊണട് തന്നെ വെള്ളം പമ്പ് ചെയ്യാനും മറ്റുമുപയോഗിക്കുന്ന മോട്ടോറുകള്‍.

120X50/4 = 1500 RPM ( ഒരു മിനിട്ടില്‍ 1500 തവണ കറങ്ങും)
മോട്ടോറിലേക്കുള്ള വൈദ്യുതിയുടെ ആവൃത്തിയെ വ്യത്യാസപ്പെടുത്തി വേഗതയെ നിയന്ത്രിക്കുന്ന ഉപകരണമാണ് ഡ്രൈവുകള്‍ (frequency drive)
ഇത്തരം ഡ്രൈവുകള്‍ ഉപയോഗിച്ച് മോട്ടോറുകളുടെ സ്പീഡ് വ്യതിയാനപ്പെടുത്തുന്നതോടേ വളരെ സുഗമമായി ലിഫ്റ്റുകള്‍ ചലിക്കുന്നു.
തുടക്കത്തില്‍ വളരെ കുറവ് ആവൃത്തികൊടുത്ത് , മെല്ലെ ആവൃത്തികൂട്ടുമ്പോള്‍ വേഗതയും കൂടുന്നു , നിര്‍ത്തേണ്ടുന്ന സഥലത്തെത്തുമ്പോള്‍ വീണ്ടും ആവൃത്തികുറക്കുന്നു സ്വാഭവികമായും വേഗതയും ഇത്തരത്തില്‍ യാതൊരു വിധ കുലുക്കവുമില്ലാതെ കാബിനില്‍ യാത്രക്കാര്‍ക്ക് നില്‍‌ക്കാനാവുന്നു.
ഡ്രൈവുകളുപയോഗിച്ചിട്ടുള്ള ഇത്തരം ലിഫ്റ്റുകളെയാണ് V.V.F lift എന്ന് വിളിക്കുന്നത്.

ഇത്തരം ലിഫ്റ്റുകളുടെ സ്പീഡ് ഗ്രാഫ് കാണുക:




പ്രധാന ഭാഗമായ മോട്ടോറിന് മാറ്റം വന്ന സമയത്തുതന്നെ , relays ഉപയോഗിച്ചിരുന്ന പഴയ സര്‍ക്യൂട്ടുകളില്‍ നിന്നും ചിപ്പുകളിലേക്കും അവിടെനിന്നും microprocessor അടിസ്ഥാനപ്പെടുത്തിയവയിലേക്കും മാറിയിരുന്നു.ഇന്നുകാണുന്ന എല്ലാ ലിഫ്റ്റുകളും റ്റു സ്പീഡ്‌ ലിഫ്റ്റുകളോ അല്ലെങ്കില്‍ V.V.F lift കളോ ആണ്.
രണ്ടാം ഭാഗം ഇവിടെ വായിക്കുക

Sunday, March 2, 2008

കോഡ് സമഗ്രം.

സാങ്കേതിക കാര്യങ്ങളില്‍ മാധവന്‍ നായര്‍ എന്നും തത്പരനാണ്. വയറിങ്ങ് മാന്‍ ചന്ദ്രനുമായി ചേര്‍ന്ന് ചില സാമഗ്രികളൊക്കെ ഉണ്ടാക്കാറും പതിവാണ്.

ഒരു ദിവസം ഉറങ്ങാന്‍ കിടക്കുമ്പോഴാണ് നായരുടെ മനസ്സില്‍ ഒരു ചോദ്യം തെളിഞ്ഞത് , ഒരു ബള്‍ബ് കത്തിക്കാനൊരു സ്വിച്ച് വേണം എന്നാല്‍ , ഒരു സ്വിച്ച് കൊണ്ട് ഒന്നില്‍ കൂടുതല്‍ ബള്‍ബ് കത്തിക്കാനാവുമോ? ഉണ്ടെങ്കില്‍ എങ്ങിനെ ?
കിടന്നും മറിഞ്ഞും ചിന്തിച്ചെങ്കിലും നായര്‍ക്ക് പൂര്ണ്ണരൂപം കിട്ടിയില്ല, അതിരാവിലെ ചന്ദ്രനെ കണ്ട് കാര്യം ബോധിപ്പിക്കുന്നതു വരെ നായര്‍ വല്ലാത്ത സ്വൈരക്കേടിലായിരുന്നു.


മാധവന്‍ നായരുടെ ആവശ്യമറിഞ്ഞ ചന്ദ്രന്‍ തന്റ്റെ താടിയില്‍ ഉഴിഞ്ഞു,


' മാധവേട്ടാ , ഒരു സ്വിച്ച് കൊണ്ട് രണ്ട് ബള്‍ബുകള്‍ കത്തിക്കാം , പക്ഷെ ചില പ്രായോകിക ബുദ്ധിമുട്ടുകളുണ്ട് '


' ചുരുക്കത്തില്‍ നടക്കില്ലെന്ന് അത് നെരേ ചൊവ്വെ പറഞ്ഞാല്‍ പോരെ ചന്ദ്രാ? '


' പ്രായോഗിക ബുദ്ധിമുട്ടിപ്പോള്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് മനസ്സിലാവില്ല പക്ഷെ , കുറച്ചു സ്വിച്ചുകള് കൊണ്ട് കൂടുതല്‍ ബള്‍ബുകള്‍ കത്തിക്കാനുള്ള പരിപാടി ഞാന്‍ പറഞ്ഞുതരാം '

' മനസ്സിലായില്ല '

' മാധവേട്ടാ രണ്ട് സ്വിച്ചുകള്‍ കൊണ്ട് മൂന്ന് ബള്‍ബുകള്‍ കത്തിക്കാനാവും , അതിനുള്ള സാധനം ഉണ്ടാക്കി ഞാന്‍ വൈകീട്ട് വീട്ടില്‍ വരാം '

രണ്ട് സ്വിച്ചുകളും , മൂന്ന് ബള്‍ബുകളും ഒരു ബോര്ഡില്‍ ഘടിപ്പിച്ചാണ് ചന്ദ്രന് വൈകുന്നേരം മാധവേട്ടന്റ്റെ വീട്ടില്‍ വന്നത്.







ബോര്‍ഡിലെ വയറുകള്‍ ചുമരിലുള്ള സോക്കറ്റിലേക്ക് കുത്തിയതിനു ശേഷം സര്ക്യൂട്ടിന്റ്റെ പ്രവര്ത്തനം ചന്ദ്രന്‍ വിവരിച്ചു:

1.ആദ്യത്തെ സ്വിച്ച് ഓഫാക്കി രണ്ടാമത്തെ സ്വിച്ച് ഓണാക്കിയാല്‍ ആദ്യത്തെ ബള്‍ബ് മാത്രം കത്തും.








2.ആദ്യത്തെ സ്വിച്ച് ഓണാക്കി രണ്ടാമത്തേത് ഓഫാക്കിയാല് രണ്ടാമത്തെ ബള്‍ബ് മാത്രം കത്തും.




3.രണ്ട് സ്വിച്ചുകളും ഒരുമിച്ച് ഓണാക്കുമ്പോള് മൂന്നാമത്തെ ബള്‍ബ് മാത്രം കത്തും.



ചന്ദ്രന്‍ വിവരണം ഓരോ സ്വിച്ചിലും പ്രയോഗിച്ച് മാധവന്‍ നായര്‍ സ്വയം ബോധ്യപ്പെടുത്തി.

' മാധവേട്ടാ , ഓണായ സ്വിച്ചിനെ അക്കം ഒന്ന് (1) കൊണ്ടും ഓഫായ സ്വിച്ചിനെ പൂജ്യം (0) കൊണ്ടും സൂചിപ്പിക്കാമെങ്കില്‍ , ഓരോ ബള്‍ബിനേയും ഓണാക്കാന്‍ വേണ്ട സ്വിച്ചുകളുടെ ക്രമീകരണം ഒന്നു പറഞ്ഞേ'

' ചന്ദ്രാ , നീ വലിയ ആളൊന്നുമാകല്ലെ , ഞാന്‍ കാണിക്കാം വരച്ചുകൊണ്ടു തന്നെ '




' മാധവേട്ടാ , ഒന്നും പൂജ്യവും വെച്ച് സൂചിപ്പിക്കുന്ന ഈ രീതിയെ സാങ്കേതിക ഭാഷയില് എന്താണ് വിളിക്കുക എന്നറിയുമോ? 'ഞാന്‍ വായിച്ചിട്ടുണ്ട് കോഡെന്നല്ലേ ചന്ദ്രാ അതിനെ വിളിക്കുന്നത്? '

' വെറും കോഡല്ല മാധവേട്ടാ ബൈനറി കോഡെന്നാണ് പൂര്ണ്ണമായി വിളിക്കുക '

' ഈ ബൈനറി എവിടെനിന്നും വന്നു കയറി? '

' ഒന്നും , പൂജ്യവും ആകെ രണ്ട് അക്കങ്ങള്‍ വെച്ചല്ലെ ഈ കോഡുണ്ടാക്കിയിട്ടുള്ളത് അതിനാലാണ് ബൈനറി എന്ന് വിളിക്കുന്നത് . ബൈനറി എന്നാല്‍ രണ്ടെന്നര്ത്ഥം'

' ഈ സ്വിച്ചുകളുടെ എണ്ണവും അവകൊണ്ട് കത്തിക്കാനാവുന്ന ബള്‍ബുകളുടെ എണ്ണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ ചന്ദ്രാ? '

' ഉണ്ട് , കത്തിക്കാനാവുന്ന ബള്‍ബുകള്‍ സമം (2) ഘാതം സ്വിച്ചുകളുടേ ഏണ്ണം '
' അതായത് മൂന്ന് സ്വിച്ചുകളുണ്ടെങ്കില്‍ എട്ട് ബള്‍ബുകള്‍ കത്തിക്കാമെന്നു ചുരുക്കം അല്ലെ? '

' കണിശമായി പറയുകയാണെങ്കില്‍ എട്ടെണ്ണം കത്തിക്കാം എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ട് കാരണം ഏഴെണ്ണമേ പറ്റൂ '
' കുറെ നേരമായല്ലോ പ്രായോഗിക ബുധിമുട്ടെന്നു പറയുന്നത് എന്താണതെന്ന് ഒന്നു പറയു ചന്ദ്രാ '

' അതിനു മുമ്പ് മാധവേട്ടന്‍ ഈ മൂന്ന് സ്വിച്ചുകള്‍ കൊണ്ട് എട്ട് ബള്‍ബുകള്‍ സ്വിച്ചുകളുടേ ക്രമീകരണമൊന്നുപറഞ്ഞേ '



' എന്താദ് ചന്ദ്രാ , ഇനിയും ഈ ക്രമീകരണം എന്ന പഴഞ്ചന്‍ വാക്ക് വിളിക്കാതെ കോഡെന്നുപറയൂ'
' വളരെ ശരിയാണ് പക്ഷെ ആദ്യത്തെ ബള്‍ബ് കത്തിക്കാനുള്ള കോഡൊന്നു നോക്കിയേ , മൂന്ന് സ്വിച്ചുകളും ഓഫല്ലെ '

' അതെ '
' ശരി മാധവേട്ടന് മൂന്ന് സ്വിച്ചുകളും ഓഫാക്കിയാല്‍ ഒന്നാമത്തെ ബള്‍ബ് കത്തേണ്ടേ '
' ഇതെന്തു ചോദ്യാ ചന്ദ്രാ കത്തണം '
' അപ്പോ കരണ്ട് ഇല്ലെങ്കിലോ '
' മണ്ടന്‍ ചന്ദ്രാ കരണ്ടില്ലെങ്കില്‍ എങ്ങിനെയാടോ ബള്‍ബ് കത്തുക? '
' അതെന്നെ ഞാനും പറഞ്ഞത് , മൂന്ന് സ്വിച്ചുകള്‍ ഓഫായാലും കരണ്ടില്ലാത്തതും ഒന്നുതന്നെ അപ്പോ പിന്നെ സ്വിച്ചുകള്‍ ക്രമീകരിച്ചാലും ഒന്നാമത്തെ ബള്‍ബ് കത്താത്തത് ; കരണ്ടില്ലാത്തതു കൊണ്ടാണോ , ബള്‍ബ് ഫ്യൂസായതിനാലാണോ എന്ന് എങ്ങിനെ അറിയാന്‍ പറ്റും? '

' പറ്റില്ല '
' അതാണ് ഞാന്‍ പറഞ്ഞ പ്രായോഗിക ബുദ്ധിമുട്ട് ഇതൊഴിവാക്കാന് എല്ലാ സ്വിച്ചുകളും ഓഫായ ആ ഒരു കോഡ് ഉപയോഗിക്കാറില്ലെന്നു ചുരുക്കം '

' ഇപ്പോ മനസ്സിലായി അതായത് പ്രായോഗിക ബുദ്ധിമുട്ടില്ലാതെ മൂന്ന് സ്വിച്ചുകൊണ്ട് ഏഴ് ബള്‍ബുകള്‍ കത്തിക്കാമെന്നു ചുരുക്കം അല്ലെ ചന്ദ്രാ? '

' അതെന്നെ ' 'ഇതിന്റ്റെ സര്ക്യൂട്ടൊന്നുണ്ടാക്കി തരുമോ ചന്ദ്രാ , എനിക്കൊന്നുണ്ടാക്കി നോക്കാനാണ് '
' ദാ ഇതാണ് മൂന്ന് സ്വിച്ചുപയോഗിച്ച് ഏഴു ബള്‍ബ് കത്തിക്കാനുള്ള സര്ക്യൂട്ട് '







എന്തിനാണ് ചന്ദ്രാ ഈ കോഡുകള് ഉപയോഗിക്കുന്നത്?'

' നമ്മള്‍ മലയാളം ഉപയോഗിക്കുന്നതെന്തിനാ , പരസ്പരം ആശയം കൈമാറാനല്ലേ? , എനിക്കും മാധവേട്ടനും മലയാളമറിയാം , ജപ്പാനില്‍ പരസ്പരം അറിയുന്ന ഭാഷ ജപ്പാനീസ് ആയതിനാല് അവര് അതുപയോഗിക്കുന്നു'

' വൈദ്യുതികൊണ്ട് പ്രവര്ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് ഒരു ഭാഷയേ അറിയൂ , വൈദ്യുത പ്രവാഹമുണ്ടോ ഇല്ലയോ എന്നത് മാത്രം , അതായത് ഉപകരണത്തിലേക്ക് ഘടിപ്പിച്ച സ്വിച്ചുകള്‍ / അവയുടെ കൂട്ടം ഓണാണോ ഓഫാണോ എന്നത് '

' ഈ രണ്ട് കാര്യങ്ങള്‍ വെച്ച് വൈദ്യുതികൊണ്ട് പ്രവര്ത്തിക്കുന്ന ഉപകരണങ്ങള്‍ തമ്മില്‍ ആശയകൈമാറ്റം ചെയ്യാനാണ് കോഡുകള്‍ ഉപയോഗിക്കുന്നത്.' കോഡുകൊണ്ടുള്ള ഒരുപയോഗത്തെ ചന്ദ്രന്‍ വിശദീകരിക്കാന് തുടങ്ങി:

ഒരു 7 - segment ഡിസ്പ്ലേ യാണ് ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക രീതിയില്‍ ഏഴു ബള്‍ബുകള്‍ ക്രമീകരിച്ചിരിക്കുന്നതാണ് സെവന്‍ സെഗ്മെന്റ്റ് ഡിസ്പ്ലേ ഇതിലെ ഏഴു ബള്‍ബുകളില്‍ ഓരോന്നിനേയും a മുതല് g വരെ അടയാളപ്പെടുത്തിയിരിക്കുന്നു.







പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങള്‍ സൂചിപ്പിക്കാന്‍ ഇതെങ്ങിനെ ഉപയോഗപ്പെടുത്താമെന്നു നോക്കാം b എന്ന ബള്‍ബും c എന്നതും കത്തിയാല്‍ ഒന്നെന്ന ( 1 ) അക്കമാണെന്നതിനു തര്‍‌ക്കമൊന്നുമില്ലല്ലോ. അതുപോലെ തന്നെ ഏഴ് ബള്‍ബുകളും ഒരുമിച്ച് കത്തിയാല്‍ അക്കം 8 കിട്ടുന്നു , അക്കം രണ്ട് ലഭിക്കാനോ , a-b-g-e-d എന്നീ ബള്‍ബുകള്‍ ഒരുമിച്ചു കത്തണം.

' മാധവേട്ടാ , പൂജ്യം മുതല്‍ ഒമ്പതു വരെ സൂചിപ്പിക്കാന്‍ എത്ര സ്വിച്ചുകളുള്ള കോഡുണ്ടാക്കണം? '

' മൂന്ന് സ്വിച്ചുകള്‍ കൊണ്ട് നടക്കില്ലെടോ , മൂന്ന് സ്വിച്ചുകള്‍ കൊണ്ട് ഏഴ് കോമ്പിനേഷനല്ലെ പറ്റൂ , നാലുതന്നെ വേണം '
' അതെ നാല് സ്വിച്ചുകളുള്ള സര്ക്യൂട്ട് വേണം '

' എടോ അതില് ബാക്കി വരില്ലെ , അതായത് നാല് സ്വിച്ചുകള്‍ കൊണ്ട് പതിനഞ്ചെണ്ണം പറ്റുമല്ലോ നമുക്ക് പത്തു കോഡല്ലേ ആവശ്യമുള്ളു ബാക്കി അഞ്ചെണ്ണമില്ലെ അതോ ?'
' അതു മറ്റുള്ള വല്ല ആവശ്യത്തിനും ഉപയോഗിക്കാം , ഉദാഹരണത്തിന് , അക്ഷരങ്ങള്‍ സൂചിപ്പിക്കാനെടുക്കാം'




' ചന്ദ്രാ എനിക്കൊരാഗ്രഹം, മൊത്തം ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും സൂചിപ്പിക്കാനുള്ള ഒരു ബോര്ഡുണ്ടാക്കാന്‍ '

' അതിനെന്താ , താഴെക്കാണുന്നതുപോലെ പതിനാറ് ബള്‍ബുകള്‍ ബോര്ഡില്‍ ക്രമീകരിച്ചാല്‍ പോരെ , നമുക്കുണ്ടാക്കാം '


' ആഹാ ചന്ദ്രാ ഇതിലിപ്പോ മൊത്തം അക്കങ്ങളും അക്ഷരങ്ങളും കാണിക്കാമല്ലൊ അല്ലെ ?'
' പറ്റും പക്ഷെ ഇവിടെ നമ്മള്‍ സര്ക്യൂട്ടും മാറ്റേണ്ടിവരും '

' നാല് സ്വിച്ചുകള്കൊണ്ടുള്ള സര്ക്യൂട്ടല്ലെ നമ്മുടെ വശമുള്ളു , അതില്‍ പതിനഞ്ച് കോമ്പിനേഷനല്ലെ പറ്റൂ , ഇതിപ്പോ മൊത്തം അക്ഷരങ്ങള്‍ക്ക് കുറേ വേണ്ടേ മാധവേട്ടാ'

' ശരി അപ്പോ നാലിനു പകരം എട്ട് സ്വിച്ചുകളുള്ള സര്ക്യൂട്ടുണ്ടാക്കിക്കോ '

' ഇപ്പോ നടക്കും മാധവേട്ടാ , എട്ടു സ്വിച്ചുകള് കൊണ്ട് 256 വ്യത്യസ്ഥ കോംബിനേഷന്‍ സാധ്യമാണല്ലോ '

' ഇതില്‍ പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളും , ചെറിയതും വലിയതുമായ അക്ഷരങ്ങളും കാണിക്കാനുള്ള കോഡായി '

' മാധവേട്ടന്‍ ഇവിടെയുള്ള ഒരു ചെറിയ പ്രശ്നം കണ്ടോ? '
' ഇനി എന്താ ചന്ദ്രാ പ്രശ്നം ഞാനൊന്നും ഒന്നും കാണുന്നില്ലല്ലോ ! '
' നമ്മളുണ്ടാക്കിയ ഈ സര്ക്യൂട്ടില്‍ ഏത് അക്ഷരം സൂചിപ്പിക്കാന്‍ ഏതു കോഡെന്നതാരാ തീരുമാനിക്കുക ?'

' അതിനിപ്പോ എന്താ സംശയം നീ അല്ലെ ഉണ്ടാക്കുന്നത് നീ തന്നെ തീരുമാനിക്കും '

' അതുതന്നെ , അതായത് എനിക്കു വേണമെങ്കില്‍ അക്ഷരം ' L ' സൂചിപ്പിക്കാന്‍ ' 0001 1011' എന്ന കോഡുപയോഗിക്കാം അല്ലെങ്കില്‍ '1011 1001' എന്ന കോഡും ഉപയോഗിക്കാം , സര്ക്യൂട്ടില് മാറ്റം വരുത്തിയാല് മതിയല്ലോ അല്ലെ? '

' ഇതിപ്പോ പറയാന്‍ എന്തിരിക്കുന്നു ചന്ദ്രാ നീ സര്ക്യൂട്ടുണ്ടാക്കുന്നു എങ്ങിനെ പ്രവര്ത്തിക്കണമെന്ന് നിനക്ക് തീരുമാനിക്കാം '
'പക്ഷെ അതു നല്ല ഒരു രീതിയാണൊ മാധവേട്ടാ? '
' മനസ്സിലായില്ല ' ' ഉദാഹരണത്തിന് ഞാനൊരക്ഷരത്തിന് ഒരു കോഡ് കൊടുക്കുന്നു , അത് ഞാന്‍ മാധവേട്ടനു തരുമ്പോള്‍ അതിനുള്ള കോഡും തരേണ്ടേ ? '
' തരണം അല്ലാതെ ഞാനെങ്ങിനെ അറിയാനാ എനിക്കു വെണ്ട അക്ഷരം സൂചിപ്പിക്കാന്‍ ഓരോ കോംബിനേഷനും മാറി മാറി നൊക്കേണ്ടിവരില്ലേ , അതൊരു ശുംഭത്തരമല്ലേടോ ചന്ദ്രാ ? '

' ഈ ലോകത്ത് ഇത്തരം അക്ഷരങ്ങള്‍ ഉണ്ടാക്കുന്നവരെല്ലാം ഒരേ കോഡുപയോഗിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ! '

'വിശദമാക്കെടോ '
' P എന്ന അക്ഷരം എനിക്കും മാധവേട്ടനും ജപ്പാനിലുള്ളവനും ഒന്നുതന്നെയല്ലെ ? '
' എന്താ സംശയം '
' അപ്പോ പിന്നെ ലോകത്തെവിടെ ഇത്തരം ഡിസ്പ്ലേ സര്ക്യൂട്ടുകളുണ്ടാക്കിയാലും കൊഡൊന്നുതന്നെയാവുന്നത് വളരെ നല്ലതല്ലെ ?'
' തീര്ച്ചയായും ' ' അതായത് കോഡ് എകീകരണം അല്ലെ ചന്ദ്രാ '

' അതെന്നെ ' അമേരിക്ക ആസ്ഥാനമാക്കി കോഡുകള്‍ ഏകീകരിച്ചതിനെയാണ് ( ASCII ) American Standard Code for Information Interchange കോഡെന്നുപറയുന്നത് ഇതു പ്രകാരം ഇംഗ്ലീഷിലെ അക്ഷരമാലക്കും , അക്കങ്ങള്‍ക്കും ഒരു പ്രത്യേക കോഡ് തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഒരു കോഡ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഉദാഹരണത്തിന് വലിയ അക്ഷരം 'A' ക്ക് 01000001 ഈ കോഡാണുപയോഗിക്കേണ്ടത്. അക്ഷരങ്ങള്‍ സൂചിപ്പിക്കാന്‍ പതിനാറ് സെഗ്മെന്റ്റ് ഡിസ്പ്ലേയില്‍ നിന്നും ഡോട്ട് മാട്രിക്സ് ബോര്‍‌ഡുകളും പിന്നീട് ഹൈ റെസൊലൂഷന് ഡിസ്പ്ലേ യൂണിറ്റുകളുമൊക്കെയായി മാറിയെങ്കിലും അടിസ്ഥാന പ്രവര്‍ത്തന തത്വം മേല്‍‌ പറഞ്ഞതുതന്നെയാണ്.





' ചന്ദ്രാ , ഇവിടെയൊരു പ്രശ്നമുണ്ടല്ലോ , ഇന്ന അക്ഷരം സൂചിപ്പിക്കാന്‍ ഇന്ന കോഡെന്ന് എഴുതിയ ഒരു ടേബിള്‍ കൊണ്ടുനടക്കേണ്ടിവരില്ലേ?'

'ചന്ദ്രന്‍ ചിരിച്ചു, ' വേണം , എന്താ സംശയം ? '
' അതൊരു പുകിലല്ലേ ചന്ദ്രാ , എല്ലാവരും എന്നെപ്പോലെ ബുദ്ധിയുള്ളവരാകില്ലല്ലോ , ദേ ഈ ബോര്‍ഡ് നമ്മുടെ ശങ്കുണ്ണിക്ക് കൊടുത്തൂന്നിരിക്കട്ടെ '

' അതിനെന്താ , മാധവേട്ടന്‍ കൊടുത്തോളൂ '

' പക്ഷെ ചന്ദ്രാ , അപ്പോ ദേ ഞാന്‍ ഈ കോഡ് പറഞ്ഞുകൊടുത്തില്ലെങ്കില്‍ അവനെങ്ങിനെ വേണ്ടത് കത്തിക്കും , ഓരോന്നും മാറി മാറി നോക്കേണ്ടി വരില്ലെ? '

' മാധവേട്ടാ കോഡ് കൊടുത്തില്ലെങ്കില്‍ , സ്വിച്ചുകള്‍ മാറി മാറി കത്തിച്ചുതന്നെ നോക്കേണ്ടിവരും '
' ഇരുനൂറ്റമ്പതു കോഡുകള്‍ ഓര്മ്മിക്കണം അല്ലെങ്കില്‍ എഴുതികയ്യില്‍ തൂക്കിനടക്കണം , ഏയ് അതൊരു മുഷിപ്പന്‍ പരിപാടിയല്ലെ ചന്ദ്രാ ?'

'മാധവേട്ടനിപ്പോ എന്തുവേണം , മാധവേട്ടനെപോലുള്ള വിവരമില്ലാത്തവര്‍ക്ക് കോഡ് കൊടുക്കാതെ ഓരോ അക്ഷരവും സൂചിപ്പിക്കണം , അല്ലെ ? '

' നീ പതുക്കെ പറഞ്ഞതു ഞാന്‍ കേട്ടു , അതെന്നെ , സൂത്രപ്പണി വല്ലതും നടക്കുമോ ? '

' അതിനൊരു പണിയുണ്ട് ,നമുക്ക് ഈ കോഡുണ്ടാക്കുന്ന സര്ക്യൂട്ടങ്ങോട്ടുണ്ടാക്കാം എന്നിട്ട് മാധവേട്ടനെപ്പോലുള്ള മണ്ട ശിരോമണികള്‍ക്ക് ഇതിനെക്കൊണ്ട് വേണ്ടുന്ന കോഡുണ്ടാക്കിക്കാം '

' അതായത് , മാധവേട്ടന് മനസ്സിലാവുന്ന ഭാഷയില്‍ ഈ പുതിയ സര്ക്യൂട്ടുമായി ആശയവിനിമയം നടത്തി , വേണ്ടുന്ന കോഡുണ്ടാക്കാനായാല്‍ കാര്യം ശരിയായില്ലെ? '

' വ്യക്തമായില്ല '

' അതായത് ഞാനൊരു പുതിയപകരണം ഉണ്ടാക്കിത്തരാം അതില്‍ ഇംഗ്ലീഷിലെ അമ്പത്തിരണ്ട് അക്ഷരങ്ങളും , പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളും അടയാളപ്പെടുത്തിയ സ്വിച്ചുകള്‍ വെക്കാം '

'ശരി'

' ഈ അടയാളങ്ങളില്‍ വിരല്‍ അമര്ത്തിയാല്‍ അത് ഡിസ്പ്ലേയില്‍ കാണാനുള്ള കോഡ് ഈ ഉപകരണം ഉണ്ടാക്കിയാല്‍ സംഗതി കഴിഞ്ഞില്ലെ? '

' ഓ കീ ബോര്ഡല്ലെ ചന്ദ്രാ നീ ഈ പറയുന്ന സാധനം '

'അതെന്നെ മാധവേട്ടാ കീ ബോര്ഡ് സത്യത്തില്‍ ഒരു കോഡ് ജനറേറ്റര്‍ ( കോഡുണ്ടാക്കുന്ന ഉപകരണം) ആണ്. കോഡുപയോഗിച്ച് അക്ഷരങ്ങള്‍ കാണിക്കാന്‍ സാങ്കേതിക ഭാഷ അറിയുന്നവര്ക്ക് മാത്രമേ സാധിക്കൂ എന്ന പരിമിതി 'അക്ഷരങ്ങളും അക്കങ്ങളും' അടയാളപ്പെടുത്തിയ കോഡ് ജനറേറ്റേഴ്സ് ഉണ്ടാക്കിയതോടെ പരിഹരിക്കപ്പെട്ടു. ഇത്തരം കോഡ് ജനറേറ്റേഴ്സാണ് കീ ബോര്‍ഡുകള്‍.

ASCII കോഡ്


ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കീ ബോര്ഡുകളില്‍ അടയാളപ്പെടുത്തിയ ഒരു കീയില്‍ അമര്‍‌ത്തുമ്പോള്‍ ഒരു ASCII കോഡുണ്ടാകുകയും അതനുസരിച്ചുള്ള ബള്‍ബുകള്‍ (ലിപി) ഡിസ്പ്ലേയില് തെളിയുകയും ചെയ്യുന്നു. ആദ്യകാലത്ത് ഇംഗ്ലിഷ് അക്ഷരങ്ങള്‍കൊണ്ട് തൃപ്തരായെങ്കിലും ക്രമേണ മറ്റു ഭാഷാ അക്ഷരങ്ങള്‍ സൂചിപ്പിക്കാനുള്ള മാര്ഗ്ഗ അന്വേഷണമായിരുന്നു നടന്നത്.
എട്ട് സ്വിച്ചുകളുടെ കോമ്പിനേഷന്‍ കൊണ്ട് ആകെ സാധ്യമാകുന്നത് 256 കോഡുകള്‍ മാത്രമാണല്ലൊ ചെറുതും വലുതുമായ ഇംഗ്ലീഷ് അക്ഷരങ്ങളും, അക്കങ്ങളും, ചില പ്രത്യേക ലിപികളും ( %, *, +, തുടങ്ങിയവ) ഉള്‍ക്കൊള്ളിച്ചപ്പോള്‍ ഈ കോഡുകള്‍ തീര്ന്നു (മേല്‍‌ സൂചിപ്പിച്ച ടേബിള്‍ കാണുക).

ഇനി പുതിയ ഭാഷാ ലിപികള്‍ സൂചിപ്പിക്കണമെങ്കില്‍ രണ്ട് മാര്‍‌ഗ്ഗമേയുള്ളു.

1) പുതിയ ലിപികള്‍ക്ക് വേണ്ടുന്ന കോഡ് മുമ്പെ ഉപയോഗിച്ചവ തന്നെ വീണ്ടും ഉപയോഗിക്കുക.

2) സ്വിച്ചുകളുടെ ( കോമ്പിനേഷനുള്ള) എണ്ണം എട്ടില്‍ നിന്നും കൂട്ടുക.
ഇതില്‍ ഒന്നാമത്തെ രീതിക്കുള്ള പ്രശ്നം പുതിയ ലിപിയും (കോഡ്) ഒപ്പം വേണമെന്നതുതന്നെ. ഈ രീതി ഉപയോഗിച്ച് പലരും അവര്ക്കു വേണ്ട ലിപികളുണ്ടാക്കുകയും (കോഡ്) ഉപയോഗിക്കുകയും ചെയ്തു.


(ഉദാഹരണം മലയാളമനോരമയുടെ ലിപി). ഇവിടെയുള്ള പ്രധാന പ്രശ്നം പുതിയ ലിപിയുടെ കോഡില്ലെങ്കില്‍, ലിപികള്‍ ശരിക്കും വ്യക്തമായി സൂചിപ്പിക്കപ്പെടില്ലാന്നുള്ളതാണ്.


അതായത്, 'തറവാടി' ഒരു ലിപി ഉണ്ടക്കിയെന്നിരിക്കട്ടെ, ഈ ലിപിയിലുള്ള ഒരക്ഷരം കൃത്യമായി സൂചിപ്പിക്കണമെങ്കില്‍ അതിന്റ്റെ തന്നെ കോഡും ഉണ്ടായേ തീരൂ അല്ലെങ്കില്‍ എഴുതിയതൊന്നും , അത് കാണുന്നത് മറ്റൊന്നുമാകും. മറ്റൊരു തരത്തില്‍ പറയാം, ഡല്‍ഹിയില്‍ ജനിച്ചു വളര്ന്ന ആനയെ കേരളത്തില്‍ കൊണ്ടുവന്നാല്‍ ഹിന്ദിയറിയുന്ന പാപ്പാനെയേയും കൊണ്ടുവരേണ്ട അവസ്ഥ. ഈ രീതിക്കുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലൊ!.

ഇനി രണ്ടാമത്തെ മാര്ഗ്ഗം നോക്കാം, ASCII കോഡ് ഉണ്ടാക്കിയിട്ടുള്ളത് എട്ട് സ്വിച്ചുകളുടെ കോമ്പിനേഷനാണല്ലോ. എട്ടില്‍ നിന്നും പതിനാറാക്കിയാല്‍ 65536 കോഡുകള്‍ സാധ്യമാകുമെന്നുള്ളത് ലോകത്തിലുള്ള സര്‍‌വ്വ ഭാഷകളുടെയും അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളിക്കാമെന്നു വന്നു.

ലോകത്തുള്ള എല്ലാ ഭാഷകളും ഉള്‍ക്കൊള്ളിച്ചാലും, ഒരേഭാഷയിലെ അക്ഷരങ്ങള്‍ മറ്റു ഭാഷകളില്‍ ഉപയോഗിക്കുന്നതൊഴിവാക്കാന്‍ വേണ്ടി, ലോകത്തിലെ ഓരോ ഭാഷക്കും അവയിലെ അക്ഷരങ്ങളുടെ എണ്ണം നോക്കി ഈ 65536 കോഡുകളിലെ ചില കോഡുകള്‍ തീറെഴുതിക്കൊടുത്തു.

ഉദാഹരണത്തിന് മലയാള ഭാഷാ അക്ഷരങ്ങള്‍ക്ക് നീക്കിവെച്ച കോഡുകളാണ്, 3328 മുതല് - 3455 വരെയുള്ള 127 കോഡുകള്‍. അതായത് 0000110100000000 - 0000110101111111 വരെയുള്ള 127 കോഡുകള്‍ .

ലോകത്തിലെ എല്ലാ ഭാഷകളും ഒരേ ഐക്യത്തോടെ ഉള്‍ക്കൊള്ളുന്ന (കൊള്ളാവുന്ന) ഈ 65536 കോഡിനെയാണ് യൂണിക്കോഡെന്നു വിളിക്കുന്നത്. ഇവിടെയുള്ള ഒരു പ്രശ്നം നോക്കാം, നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന കീ ബോര്ഡ് പറ്റില്ലാ എന്നതുതന്നെ കാരണം പറയേണ്ടല്ലോ, കീ ബോര്ഡുകള്‍ ASCCII അടിസ്ഥാനപ്പെടുത്തിയതുതന്നെ.

ഇംഗ്ലീഷ് അല്ലാതുള്ള യൂണിക്കോഡിലുള്ള മറ്റൊരു ലിപി സൂചിപ്പിക്കണമെങ്കില്‍ ആ ഭാഷയിലുള്ള ലിപിക്കുവേണ്ടിയുള്ള കോഡായരിക്കണമല്ലോ ഉണ്ടാവേണ്ടത്. നമ്മള് ഉപയോഗിക്കുന്ന സാധാരണ കീബോര്ഡില്‍ നിന്നും ASCII കോഡ് മാത്രമേ ഉണ്ടാകുകയുള്ളു.

അതായത് 00000000 മുതല് 11111111 വരെയുള്ള 256 കോഡുകളെ ഉണ്ടാകുകയുള്ളു. ഈ കോഡുകള്‍ സൂചിപ്പിക്കുന്നതാകട്ടെ ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങളും അക്കങ്ങളുമാണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ പ്രാദേശിക ഭാഷാ ലിപികള്‍ക്കും വേണ്ട കോഡ് ജനറേറ്റര്‍ (കീ ബോര്‍‌ഡ് ) നിര്‍‌മ്മിക്കുക എന്നതിനേക്കാള്‍ പ്രാപല്യത്തിലുള്ള ASCII കീ ബോര്‍ഡുകള്‍ ഉപയോകിച്ച് യൂണിക്കോഡാക്കി മാറ്റുന്ന സം‌രംഭങ്ങള്‍ വന്നതോടേ കാര്യങ്ങള്‍ എളുപ്പമാക്കി.

അതായത്, ASCII കീ ബോര്‍ഡിലെ ഓരോ അക്ഷരങ്ങള്‍ക്കുമുള്ള കോഡുകളെ (ASCII) , യൂണിക്കോഡാക്കി മാറ്റുന്നത്തോടെ, യൂണിക്കോഡിലെ അക്ഷരം സൂചിപ്പിക്കാനാവുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷ് അക്ഷരം 'a' അമര്‍ത്തുമ്പോള്‍ 01100001 കോഡാണല്ലോ ഉണ്ടാകുക.

ഇതിനെ യൂണിക്കോഡിലെ നമുക്ക് സൂചിപ്പിക്കേണ്ടുന്ന ലിപിയുടേ കോഡാക്കി മാറ്റുന്നതോടെ യൂണിക്കോഡിലെ അക്ഷരം സൂചിപ്പിക്കാനാവുന്നു. ഇങ്ങനെ ഏത് അസ്കീ കോഡിന് ഏത് യൂണികോഡ് സൂചിപ്പിക്കണമെന്നത് കോഡ് മാറ്റുന്ന വിദ്യ ഉണ്ടാക്കുന്ന ആളുടെ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്.

ഇങ്ങനെ ASCII യില് നിന്നും യൂണികോഡിലേക്കുള്ള കോഡ് മാറ്റം ചെയ്യാന്‍ വേണ്ടുന്ന പല ഡവലപ്പിങ്ങ് സോഫ്റ്റ്വെയറുകളുമുണ്ട്, ഉദാഹരണത്തിന് tavultesoft കമ്പനിയുണ്ടാക്കുന്ന ഡവലപ്പിങ്ങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കീ മാപ്പിങ്ങ് ചെയ്യാവുന്നതാണ്, ഇങ്ങനെ ഉണ്ടാക്കുന്ന റ്റൂള്‍സ് ഉപയോഗിച്ച് പ്രാദേശികാ അക്ഷരങ്ങള്‍ സൂചിപ്പിക്കാം.